Sunday, 22 March 2026

നോമ്പുകാലചിന്തകൾ ഇരുപത്തൊമ്പതാം ദിവസം

🙋🏻 വിവേകമുള്ളവരാകാം. 🙋🏻
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ; നാല്പതു ചിന്തകൾ - ഇരുപത്തൊമ്പതാം ദിവസം.


​ചിന്താവിഷയം:
☑️ ശരിയായ പ്രതികരണങ്ങൾ, ശരിയായ തീരുമാനങ്ങൾ ☑️

​നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും നമ്മളെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ആത്മീയനിലവാരത്തെ നിർണ്ണയിക്കുന്നത്. എന്തു സംസാരിക്കണം, എവിടെ നിൽക്കണം, ഏതു വഴി തിരഞ്ഞെടുക്കണം എന്നെല്ലാം തീരുമാനിക്കേണ്ടിവരുമ്പോൾ, ലോകത്തിന്റെ യുക്തിയേക്കാളുപരി, ദൈവികജ്ഞാനം നമുക്കാവശ്യമാണ്. വിവേകപൂർണ്ണമായ ജീവിതം നമ്മളെ വീഴ്ചകളിൽനിന്നു സംരക്ഷിക്കുകയും ദൈവഹിതത്തോടു ചേർത്തുനിറുത്തുകയും ചെയ്യുന്നു.
​വിശുദ്ധഗ്രന്ഥം നമ്മളെയോർമ്മിപ്പിക്കുന്നു: "ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവർ വിവേകികളാകും" (സങ്കീർത്തനങ്ങൾ 111:10). വിവേകം, കേവലം ബുദ്ധിശക്തിയോ യുക്തിചിന്തയോ അല്ല, നന്മയും തിന്മയും തിരിച്ചറിയാനുള്ള കൃപയാണ്. സോളമൻ രാജാവ് ദൈവത്തോടു പ്രാർത്ഥിച്ചതിപ്രകാരമായിരുന്നു: "നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ പോരുന്ന വിവേകം ഈ ദാസനു നൽകിയാലും" (1 രാജാക്കന്മാർ 3:9). തിന്മയിൽനിന്ന് അകന്നുനിൽക്കുന്നതാണ് യഥാർത്ഥവിവേകമെന്ന് ജോബ് 28:28 സാക്ഷ്യപ്പെടുത്തുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിവേകത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "വിവേകമെന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യഥാർത്ഥനന്മയെ തിരിച്ചറിയാനും അതു പ്രാപിക്കുന്നതിനുവേണ്ടി ശരിയായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാനും നമ്മുടെ പ്രായോഗികബുദ്ധിയെ സജ്ജീകരിക്കുന്ന സുകൃതമാണ്. “വിവേകിയായ മനുഷ്യൻ തന്റെ മാർഗ്ഗത്തിൽ ശ്രദ്ധവയ്ക്കുന്നു" "നിങ്ങൾ സമചിത്തരും പ്രാർ ഥനയിൽ ജാഗരൂകരുമായിരിക്കുവിൻ" (1 പത്രോസ് 4:7) 'പ്രവർത്തനനിരതമായ, ശരിയായ ബുദ്ധിയാണു വിവേകം' എന്ന്, അരിസ്റ്റോട്ടലിനെ ഉദ്ധരിച്ചുകൊണ്ട് വിശുദ്ധതോമസ് അക്വീനാസ് എഴുതുന്നു. അത് ഭീരുത്വമോ ഭയമോ ദ്വന്ദഭാവമോ കാപട്യമോ ആയി തെറ്റിദ്ധരിക്കരുത്. അത്, 'സുകൃതങ്ങളുടെ സാരഥി' എന്നു വിളിക്കപ്പെടുന്നു. അതു നിയമവും അളവും നിശ്ചയിച്ചു മററു സുകൃതങ്ങളെ നയിക്കുന്നു. വിവേകം മനഃസാക്ഷിയുടെ വിധിതീർപ്പിനെ നേരിട്ടു നയിക്കുന്നു. വിവേകമുള്ള മനുഷ്യൻ തൻ്റെ പെരുമാറ്റത്തെ ഈ വിധിതീർപ്പിനനുസൃതമായി നിശ്ചയിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു. ഈ സുകൃതത്തിൻ്റെ സഹായത്താൽ ഒററപ്പെട്ട സംഭവങ്ങളിൽ ധാർമ്മികതത്വങ്ങളെ നമ്മൾ തെറ്റുകൂടാതെ പ്രയോഗിക്കുകയും നേടാനുള്ള നന്മയേയും വർജ്ജിക്കാനുള്ള തിന്മയേയും സംബന്ധിച്ച സംശയങ്ങളെ കീഴടക്കുകയും ചെയ്യുന്നു." (CCC 1806). 

ഈ വിവേകം ലഭിക്കുന്നതാകട്ടെ, പരിശുദ്ധാത്മാവിന്റെ ദാനത്തിലൂടെയാണെന്ന് ഏശയ്യാ 11:2 ലൂടെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്.
​ 
"ദൈവത്തോടുള്ള സ്നേഹത്താൽ നയിക്കപ്പെടുന്ന വിവേചനബുദ്ധി" എന്നാണു വിശുദ്ധഅഗസ്റ്റിൻ വിവേകത്തെ വിശേഷിപ്പിച്ചത്. ലോകത്തിന്റെ പ്രലോഭനങ്ങൾക്കിടയിൽ ദൈവത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കാൻ വിവേകം നമ്മെ സഹായിക്കുന്നു. വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ പ്രബോധനങ്ങളിൽ വിവേകത്തെ 'ആത്മീയമായ കാഴ്ച'യെന്നു വിശേഷിപ്പിച്ചു. കൃത്യമായ ലക്ഷ്യബോധത്തോടെ ക്രിസ്തുവിലേക്കു നീങ്ങാൻ ഈ കാഴ്ച അത്യന്താപേക്ഷിതമാണ്. "പ്രബോധനം കേട്ടു വിവേകികളായിത്തീരുവിൻ; അതിനെ അവഗണിക്കരുത്" (സുഭാഷിതങ്ങൾ 8:33) എന്ന വചനം തങ്ങളുടെ ജീവിതത്തിൽ യഥാവിധി പ്രാവർത്തികമാക്കിയവരാണ്, തിരുസഭയിലെ വിശുദ്ധരെല്ലാവരും.
ഇന്നുമുതൽ ചെറുതോ വലുതോ ആയ ഏതെങ്കിലും തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ് പരിശുദ്ധാത്മാവിന്റെ സഹായം തേടാൻ നമുക്കു പരിശീലിക്കാം. സാമൂഹിക ഇടപെടലുകളിൽ അനാവശ്യമായ സംസാരങ്ങളിൽനിന്നും തർക്കങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ വിവേകപൂർവ്വം നമു പരിശ്രമിക്കാം.

​പ്രാർത്ഥന:
കർത്താവേ, നന്മയും തിന്മയും തിരിച്ചറിയാനുള്ള വിവേകം എനിക്കു നൽകണമേ. എന്റെ വാക്കുകളും പ്രവൃത്തികളും അങ്ങേയ്ക്കു പ്രിയപ്പെട്ടതാകാൻ എന്നെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

No comments:

Post a Comment