Thursday, 7 May 2026

സുവിശേഷവായനയ്ക്കുമുമ്പ് കുരിശു വരയ്ക്കുന്നതെന്തിന്?


റോമൻകത്തോലിക്കാസഭയുടെ പരിശുദ്ധകുർബാനയിൽ സുവിശേഷവായനയ്ക്കു മുമ്പായി കത്തോലിക്കർ വരയ്ക്കുന്ന മൂന്നു കുരിശടയാളങ്ങളുടെ അർത്ഥം താഴെപ്പറയുന്നതാണ്:

1 നെറ്റിയിൽ

നെറ്റിയിൽ വരയ്ക്കുന്ന ആദ്യത്തെ കുരിശടയാളം ദൈവവചനം നമ്മുടെ ബുദ്ധിയിലും ചിന്തകളിലും നിറഞ്ഞുനിൽക്കണമെന്ന പ്രാർത്ഥനയാണ്.


​2. അധരങ്ങളിൽ:

അധരത്തിനുമേൽ വരയ്ക്കുന്ന രണ്ടാമത്തെ കുരിശടയാളം സുവിശേഷസത്യങ്ങൾ പ്രഘോഷിക്കാനുള്ള നമ്മുടെ സന്നദ്ധതയെ ദൈവതിരുമുമ്പിൽ പ്രഖ്യാപിക്കുന്നു.

3.  നെഞ്ചിൽ

ഹൃദയത്തിനുമേൽ വരയ്ക്കുന്ന കുരിശടയാളം, നാം ശ്രവിക്കുന്ന ദൈവവചനം നമ്മിൽ വസിക്കണമെന്നും അതു നമ്മുടെ വിശ്വാസത്തെ പോഷിപ്പിച്ച് പ്രവൃത്തികളെ നയിക്കണമെന്നുമുള്ള പ്രാർത്ഥനയാണ്.

Saturday, 4 April 2026

ഉയിർപ്പുതിരുനാൾ ആശംസകൾ!

ഏവർക്കും ഹൃദയം നിറഞ്ഞ ഉയിർപ്പുതിരുനാൾ ആശംസകൾ!
നാല്പതു ദിനങ്ങളുടെ തപോയാത്ര പൂർത്തിയാക്കി, ക്രിസ്തുവിന്റെ ഉത്ഥാനമെന്ന മഹത്തായ രഹസ്യത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുന്നു. മരണത്തിന്റെ ഇരുളടഞ്ഞ കല്ലറകളെ ഭേദിച്ച്, ജീവന്റെയും പ്രത്യാശയുടെയും പുതിയ പ്രകാശമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു.
​ചിന്താവിഷയം: 
മരണത്തെ കീഴടക്കിയ വിജയം

​ക്രിസ്തു ഉയിർത്തെഴുന്നേറ്റു, ഹല്ലേലൂയ! ലോകം കാത്തിരുന്ന ആ വലിയ പ്രഭാതം ഉദിച്ചുകഴിഞ്ഞു. കുരിശിലെ മരണത്തോടെ എല്ലാമവസാനിച്ചെന്നു കരുതിയവർക്ക് മുമ്പിൽ, മരണത്തെയും പാപത്തെയും നിശ്ശേഷം പരാജയപ്പെടുത്തിക്കൊണ്ട് ജീവന്റെ നാഥൻ വിജയിയായുയിർത്തു. ഈ ഉയിർപ്പു നമുക്കു നൽകുന്നത് പ്രത്യാശയുടെ വലിയൊരു സന്ദേശമാണ്: സ്നേഹം വിദ്വേഷത്തെയും, വെളിച്ചം ഇരുളിനെയും, ജീവൻ മരണത്തെയും എന്നെന്നേയ്ക്കുമായി കീഴടക്കിയിരിക്കുന്നു.

​വിശുദ്ധ പൗലോസ് ശ്ലീഹാ കൊറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ ഇപ്രകാരം ഉദ്ഘോഷിക്കുന്നു: "മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ ദംശനം എവിടെ?" (1 കൊറിന്തോസ് 15:55). 

ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. അവിടുന്ന് ഉയിർത്തെഴുന്നേറ്റില്ലായിരുന്നുവെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാകുമായിരുന്നു (1 കൊറിന്തോസ് 15:14). ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യന്മാർക്കു നൽകിയ ആദ്യത്തെ സമ്മാനം സമാധാനമായിരുന്നു. "നിങ്ങൾക്ക് സമാധാനം" (യോഹന്നാൻ 20:19) അവിടുത്തെ വചനം ഇന്നും നമ്മുടെ ഹൃദയങ്ങളിൽ നിറഞ്ഞ്, ലോകത്തിൽ പടരട്ടെ.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഉത്ഥാനത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ പരമമായ സത്യമാണ്. ഇത് പ്രത്യാശയുടെ പുതിയ പ്രഭാതമാണ്; അവിടുത്തെ ഉത്ഥാനത്തിലൂടെ നമുക്ക് പുതിയ ജീവൻ ലഭിച്ചിരിക്കുന്നു" (CCC 638-655 - സംഗ്രഹം). നമ്മളും ക്രിസ്തുവിനോടൊപ്പം മരിച്ചാൽ അവനോടൊപ്പം ഉയിർത്തെഴുന്നേൽക്കപ്പെടുമെന്ന വാഗ്ദാനമാണ് ഇന്നത്തെ തിരുനാൾ നല്കുന്നത്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വിശ്വപ്രസിദ്ധമായ വാക്കുകൾ: "നാം ഉത്ഥാനത്തിന്റെ ജനതയാണ്, ഹല്ലേലൂയ" വിശ്വാസികളുടെ ഹൃദയഗീതമാണ്. ഭയപ്പെടേണ്ട, ക്രിസ്തു ഉയിർത്തെഴുന്നേറ്റു!" ഏതു പ്രതിസന്ധികളിലും തളരാതെ, ഉത്ഥിതനായ ക്രിസ്തുവിൽ പ്രത്യാശവയ്ക്കാൻ ഉയിർപ്പുതിരുനാൾ നമ്മളെ ഓർമ്മിപ്പിക്കുന്നു. വിശുദ്ധ അഗസ്റ്റി ൻ്റെ വാക്കുകളിൽ, "ഉത്ഥാനം ക്രിസ്തുവിന്റെമാത്രം വിജയമല്ല, അത് മനുഷ്യരാശിയുടെ മുഴുവൻ വിജയമാണ്." 

വിശുദ്ധ മരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ രേഖപ്പെടുത്തിയത് പോലെ, ഉത്ഥിതനായ ക്രിസ്തുവിന്റെ തിരുഹൃദയത്തിലെ മുറിവിൽനിന്നാണ് ലോകം മുഴുവനിലേയ്ക്കും ദൈവകരുണയുടെ കിരണങ്ങൾ പുറപ്പെടുന്നത്. അവിടുത്തെ സമാധാനവും സന്തോഷവും എന്നും നമ്മുടെ കൂടെയുണ്ടായിരിക്കട്ടെ.

​പ്രാർത്ഥന:
ഉത്ഥിതനായ കർത്താവേ, മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ അങ്ങയുടെ വിജയം ഞങ്ങൾക്കു പ്രത്യാശ നൽകുന്നു. എന്റെ ജീവിതത്തിലെ എല്ലാ ഇരുളടഞ്ഞ സാഹചര്യങ്ങളിലും അങ്ങയുടെ ഉത്ഥാനത്തിന്റെ വെളിച്ചം പകരുകയും, അങ്ങയുടെ സമാധാനത്തിൽ ജീവിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. ആമേൻ.

ഉത്ഥിതനായ ക്രിസ്തുവിന്റെ സാക്ഷിയായി ജീവിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. എന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റുള്ളവരിലേക്ക് സന്തോഷവും സമാധാനവും പകരാൻ ഞാൻ ശ്രമിക്കും.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏


Friday, 3 April 2026

നോമ്പുകാലചിന്തകൾ, നാല്പതാം ദിവസം

🔥 ഉത്ഥാനത്തിന്റെ തലേന്ന് (വിശുദ്ധ ശനി) 🔥

 വലിയനോമ്പിൻ്റെ നാല്പതു ദിനങ്ങൾ നാല്പതു ചിന്തകൾ


ചിന്താവിഷയം: 

☀️പുതിയ വെളിച്ചം - പ്രത്യാശയുടെ കാത്തിരിപ്പ്☀️

​നോമ്പുകാലത്തിന്റെ നാല്പതാം ദിനമായ ഇന്ന്, സഭ വലിയൊരു നിശബ്ദതയിലാണ്. കല്ലറയ്ക്കുമുമ്പിൽ കാവലിരിക്കുന്ന ശിഷ്യന്മാരെപ്പോലെ, പ്രത്യാശയോടെ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായി നമുക്കു കാത്തിരിക്കാം. മരണം ഒന്നിൻ്റെയും അവസാനമല്ലെന്നും ജീവന്റെ പുതിയൊരു പ്രഭാതം നമ്മെ കാത്തിരിക്കുന്നുണ്ടെന്നുമുള്ള ഉറച്ച ബോദ്ധ്യം ഈ നിശബ്ദതയിൽ നമുക്കു കരുത്തേകണം. ഇരുളിനെ നീക്കുന്ന പ്രകാശമായി ക്രിസ്തു ഉയിർക്കുമ്പോൾ, നമ്മുടെ പാപത്തിന്റെ കല്ലറകൾ ഭേദിച്ച് പുറത്തുവരാൻ നമുക്കു സാധിക്കട്ടെ. ​വിശുദ്ധഗ്രന്ഥം ഈ നിമിഷത്തിന്റെ ഗൗരവത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു: "അന്ധകാരത്തില്‍ക്കഴിഞ്ഞ ജനം മഹത്തായൊരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശമുദിച്ചു." (ഏശയ്യാ 9:2). മരണത്തെയും പാപത്തെയും തോൽപ്പിക്കാൻ ക്രിസ്തു പാതാളങ്ങളിലേക്കിറങ്ങിച്ചെന്ന വലിയ ശനിയാഴ്ചയാണിത്. "രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക്‌ അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച്‌ പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം." (റോമാ 13:12) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സന്ദർഭത്തിൽ അർത്ഥവത്താണ്. ​ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഈ ദിനത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "വിശുദ്ധശനിയാഴ്ച സഭ കർത്താവിന്റെ കല്ലറയ്ക്കൽ ധ്യാനനിരതയായി നിൽക്കുന്നു. അവിടുത്തെ പീഡാനുഭവങ്ങളെയും മരണത്തെയും ധ്യാനിച്ചുകൊണ്ട് ഉത്ഥാനത്തിന്റെ പ്രകാശത്തിനായി കാത്തിരിക്കുന്നു" (CCC 624-630 സംഗ്രഹം). കല്ലറയ്ക്കപ്പുറം ജീവന്റെ പ്രകാശമുദിക്കുമെന്ന് സഭ നമ്മളെ പഠിപ്പിക്കുന്നു. ​ വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ പ്രബോധനം മറക്കാതിരിക്കാം: "നാം ഉത്ഥാനത്തിന്റെ ജനതയാണ്, ഹല്ലേലൂയ എന്നതാണ് നമ്മുടെ ഗീതം." ഇരുൾ നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽപ്പോലും പ്രത്യാശ കൈവിടരുതെന്ന് അദ്ദേഹം നമ്മെ ഉദ്ബോധിപ്പിച്ചിരുന്നല്ലോ. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞതുപോലെ, "നിൻ്റെ സമ്മതംകൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന്, നിന്നെ രക്ഷിക്കാൻ നിന്റെ സമ്മതവും സഹകരണവും വേണം." നമ്മുടെ പാപക്കല്ലറകൾ തുറക്കാനും അവയെക്കുറിച്ച് ആത്മാർത്ഥമായി അനുതപിക്കാനും നമ്മൾ തയ്യാറായാൽമാത്രമേ ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ നമുക്കു പങ്കുചേരാനാകുകയുള്ളു എന്ന സത്യം മറക്കരുത്. വിശുദ്ധമരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ രേഖപ്പെടുത്തിയതും നമുക്കോർക്കാം, ഈ നിശ്ശബ്ദതയിൽ ദൈവകരുണയുടെ വലിയൊരു പ്രവാഹത്തിനു ലോകം സാക്ഷ്യംവഹിക്കാൻ പോകുകയാണ്. നമ്മുടെ ജീവിതം ഒരു പുതിയ സൃഷ്ടിയായി മാറാൻ ഈ ഉയിർപ്പ് തിരുനാൾ ഇടയാക്കട്ടെ. ​ ഇന്നു രാത്രിയിലെ ഉയിർപ്പുതിരുനാൾ കർമ്മങ്ങളിൽ (Easter Vigil) പൂർണ്ണഹൃദയത്തോടെ പങ്കെടുക്കുകയും, മാമ്മോദീസവ്രതങ്ങൾ പുതുക്കുകയുംചെയ്തുകൊണ്ട്, പാപത്തിന്റെ പ്രവൃത്തികൾ വെടിഞ്ഞ് പ്രകാശത്തിന്റെ മക്കളായി ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.

​പ്രാർത്ഥന: ഉത്ഥിതനായ കർത്താവേ, എന്റെ ജീവിതത്തിലെ അന്ധകാരത്തെ നീക്കി അങ്ങയുടെ പുതിയ വെളിച്ചം എനിക്കു നൽകണമേ. പാപത്തിന്റെ കല്ലറകളിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ എന്നെ സഹായിക്കണമേ. ആമേൻ.

✝️🙏 ​Please Share ​

ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Thursday, 2 April 2026

നോമ്പുകാലചിന്തകൾ, 39-ാം ദിവസം

ബലി (Sacrifice)
വലിയനോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതുചിന്തകൾ

ചിന്താവിഷയം: 
ദുഃഖവെള്ളി - കുരിശിലെ മഹാത്യാഗം
​നമുക്കുവേണ്ടി ജീവൻ നൽകിയ ക്രിസ്തുനാഥന്റെ മഹാത്യാഗത്തെ നമ്മൾ ഇന്നു നന്ദിയോടെ സ്മരിക്കുന്നു. നമ്മുടെ പാപങ്ങൾ ചുമലിലേറ്റി, ഗാഗുൽത്താമലയിൽ കുരിശിൽ തറയ്ക്കപ്പെട്ട ആ രക്ഷകൻ, തന്റെ അവസാനതുള്ളി രക്തവും ചിന്തിക്കൊണ്ട് മനുഷ്യകുലത്തിനു നിത്യജീവൻ നേടിത്തന്നു. നമ്മുടെ ഓരോ പാപവുമാണ് അവിടുത്തെ കുരിശിലേറ്റിയതെന്ന ബോദ്ധ്യത്തോടെ നമുക്ക് അനുതപിക്കാം. അവിടുത്തെ തിരുരക്തം വിലയായി നല്കി, ഈശോ നല്കിയ നിത്യരക്ഷയുടെ അവകാശികളാകാൻ യോഗ്യത നല്കുന്നത്, യഥാർത്ഥമായ അനുതാപമാണ്. കുരിശിൽക്കിടന്നുകൊണ്ട്, ഈശോ പറഞ്ഞ ആ ഏഴ് വചനങ്ങൾ നമ്മുടെ അനുദിനജീവിതയാത്രയിൽ വെളിച്ചമാകട്ടെ.

​വിശുദ്ധഗ്രന്ഥം കാൽവരിയിലെ ബലിയെക്കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: "സ്‌നേഹിതര്‍ക്കവേണ്ടി ജീവനര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല." (യോഹന്നാൻ 15:13). കുരിശിലെ പീഡകൾക്കിടയിലും തന്നെ പീഡിപ്പിക്കുന്നവർക്കായി "പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല." (ലൂക്കാ 23:34) എന്നു പ്രാർത്ഥിച്ച ക്രിസ്തു, സ്നേഹത്തിന്റെ ഉന്നതമായ ജീവിതപാഠമാണു നമുക്കു നൽകിയത്. കുരിശിലെ ബലിയിലൂടെ അവിടുന്നു പാപത്തിന്റെ അടിമത്തത്തിൽനിന്ന് നമ്മളെ മോചിപ്പിച്ചു. അവിടുത്തെ തിരുഹൃദയത്തിൽനിന്ന് നമുക്കായി ഒഴുകിയ രക്തവും ജലവും ലോകം മുഴുവന്റെയും പാപങ്ങൾക്കു പരിഹാരമാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം കുരിശിലെ ബലിയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ മരണം അതുല്യവും അന്തിമവുമായ ബലിയാണ്. ഇത് ലോകത്തിന്റെ പാപങ്ങൾക്കു പരിഹാരമുണ്ടാക്കി. കുരിശിലെ ഈ ബലിയിലൂടെയാണ് നാം ദൈവവുമായി അനുരഞ്ജനപ്പെട്ടത്. നമ്മുടെ അനുസരണക്കേടിനു പരിഹാരമായി, സ്വാതന്ത്ര്യത്തോടും സ്നേഹത്തോടുംകൂടെ തൻ്റെ ജീവനെ പരിശുദ്ധാത്മാവിലൂടെ പിതാവിനു നല്കിയ സമർപ്പണമാണ്." (CCC 613-614 - സംഗ്രഹം). ഈ പരിഹാരബലിയിൽ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും പങ്കുചേരാനാണ് സഭ നമ്മെ ക്ഷണിക്കുന്നത്. ആ ക്ഷണം ഹൃദയപൂർവ്വം നമുക്കു സ്വീകരിക്കാം. ഇന്നത്തെ ദിവസം സമ്പൂർണ്ണമായ ഉപവാസത്തിൻ്റെയും പ്രാർത്ഥനയുടെയും ദിവസമായിരിക്കട്ടെ. 

വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ എഴുതി: "ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഏറ്റവും ഉജ്ജ്വലമായ സന്ദേശമാണ്, കുരിശ്." ക്രിസ്തുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ ആചരിക്കുന്ന ഈ ദിനത്തിൽ, കുരിശിൻചുവട്ടിൽ നിൽക്കാനും നിത്യജീവൻ നല്കുന്ന കുരിശിൽ പങ്കാളികളാകാനും നമുക്കു പരിശ്രമിക്കാം. 

വിശുദ്ധമരിയ ഫൗസ്റ്റീനയുടെ ഡയറിയിൽ ഈശോ നൽകിയ സന്ദേശം ഇപ്രകാരമാണ്: "ഒരു വർഷം മുഴുവനുമുള്ള രക്തം ഒലിപ്പിക്കുന്ന ചാട്ടവാറടിയേക്കാൾ വൈശിഷ്‌ട്യം എൻ്റെ പീഡാസഹനത്തെക്കുറിച്ച് ഒരു മണിക്കൂർ ധ്യാനിക്കുന്നതിനുണ്ട്; എൻ്റെ വേദനാജനകമായ മുറിവുകളെപ്പറ്റിയുള്ള ധ്യാനം നിനക്കു വളരെ ഗുണംചെയ്യും; എനിക്ക് അതു വളരെ സന്തോഷം പ്രദാനംചെയ്യും. നീ ഇപ്പോഴും നിൻ്റെ തന്നിഷ്ടങ്ങളെ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നുള്ളത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എന്നാൽ, എൻ്റെ തിരുമുറിവുകളെക്കുറിച്ചുള്ള ധ്യാനത്തിൽ ഈ രൂപാന്തരീകരണം നടക്കുമെന്നത് എന്നെ വളരെയധികമായി ആനന്ദിപ്പിക്കുന്നു." (Diary 369). 

കരുണയുടെ അപ്പസ്തോല എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീനയിലൂടെ ഈശോ നമുക്കു വാഗ്ദാനം നല്കിയ സമ്പൂർണ്ണമായ പാപപ്പൊറുതിയുടെ തിരുനാൾ - ദൈവകരുണയുടെ തിരുനാൾ - ഈസ്റ്ററിനുശേഷം വരുന്ന ഞായറാഴ്ചയാണ്. ഇന്നത്തെ കുരിശിന്റെ വഴിക്കു ശേഷം, ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായുള്ള നൊവേന ആരംഭിക്കുന്നു. 

ദുഃഖവെള്ളിയുടെ ഉപവാസവും പരിത്യാഗവും പൂർണ്ണമായ അർത്ഥത്തിൽ, ഹൃദയപരമാർത്ഥതയോടെ നമുക്ക് അനുഷ്ഠിക്കാം. കുരിശിന്റെ വഴിയിലും പീഡാനുഭവതിരുകർമ്മങ്ങളിലും ഭക്തിപൂർവ്വം പങ്കെടുക്കാം. ഒപ്പം  ദൈവകരുണയുടെ തിരുനാളിനായി ഭക്തിയോടെ ഒരുങ്ങിത്തുടങ്ങാം.

​പ്രാർത്ഥന:
എനിക്കുവേണ്ടി കുരിശിൽ ബലിയായ കർത്താവേ, അങ്ങയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കാനും എന്റെ പാപങ്ങളെക്കുറിച്ച് ആത്മാർത്ഥമായി മനസ്തപിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ അനന്തമായ കരുണ, എൻ്റെയും ലോകം മുഴുവന്റെയുംമേൽ ചൊരിയണമേ. ആമേൻ.

✝️🙏
​Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Wednesday, 1 April 2026

നോമ്പുകാലചിന്തകൾ 38-ാം ദിവസം

❤️​ സ്നേഹത്തിന്റെ ഉടമ്പടി ❤️
(പെസഹാ വ്യാഴം)
Lent 2026 Day 38 Reflection
​ചിന്താവിഷയം:
💚 പരിശുദ്ധകുർബാനയും പൗരോഹിത്യവും - സ്നേഹത്തിന്റെ പുതിയ പ്രമാണം 💚

​രക്ഷാകരചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ സ്നേഹത്തിന്റെ അടയാളങ്ങൾ നൽകപ്പെട്ട ദിനമാണ് പെസഹാ വ്യാഴം. ലോകവസാനംവരെ നമ്മുടെകൂടെ വസിക്കാനായി പരിശുദ്ധകുർബാനയും ആ ദിവ്യരഹസ്യം ലോകത്തിന്നു പകർന്നുനൽകാനായി പൗരോഹിത്യവും യേശുനാഥൻ സ്ഥാപിച്ചത് ഇന്നത്തെ തിരുവത്താഴവേളയിലാണ്. "നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ" എന്ന പുതിയ പ്രമാണം നൽകിക്കൊണ്ട്, സ്നേഹത്തിന്റെ പുതിയൊരുടമ്പടിക്ക് അവിടുന്നു തുടക്കംകുറിച്ചു.
​വിശുദ്ധയോഹന്നാന്റെ സുവിശേഷം ആറാമദ്ധ്യായം ഈ ദിവ്യരഹസ്യത്തെക്കുറിച്ച് ആഴത്തിൽ പ്രതിപാദിക്കുന്നു. "സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്" (യോഹന്നാൻ 6:51). തന്റെ ജീവൻ തന്നെ നൽകി, നമ്മളെ പോഷിപ്പിക്കുന്ന ക്രിസ്തുവിന്റെ ഈ ആത്മസമർപ്പണമാണ് പരിശുദ്ധകുർബാനയുടെ സത്ത. പൗരോഹിത്യത്തിലൂടെ ഈ ബലി ഇന്നും അൾത്താരകളിൽ ആവർത്തിക്കപ്പെടുന്നു. യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിലൂടെ കാണിച്ചുതന്ന വിനയം, പൗരോഹിത്യം, അധികാരമല്ല, എളിമയുടെ ശുശ്രൂഷയാണെന്നുകൂടെ ലോകത്തെ പഠിപ്പിക്കുന്നു (യോഹന്നാൻ 13:1-17).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തീയജീവിതത്തിന്റെ ഉറവിടവും ഉച്ചിയും പരിശുദ്ധകുർബാനയാണ്. തന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മയ്ക്കായിട്ടാണ്, തിരുവത്താഴവേളയിൽ ക്രിസ്തു പരിശുദ്ധകുർബാന സ്ഥാപിച്ചത് " (CCC 1323-1324 സംഗ്രഹം). പരിശുദ്ധകുർബാനയിലൂടെ നമ്മൾ ഉത്ഥിതനായ ക്രിസ്തുവുമായി ഒന്നായിത്തീരുന്നു.
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്, 'എക്ലേസിയ ദേ യൂക്കരിസ്തിയ' (Ecclesia de Eucharistia) എന്ന ചാക്രികലേഖനത്തിലൂടെ പഠിപ്പിച്ചു: "പരിശുദ്ധകുർബാനയില്ലാതെ സഭയില്ല, സഭയില്ലാതെ പരിശുദ്ധ കുർബാനയുമില്ല." പരിശുദ്ധകുർബാനയിലെ ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തെ ആരാധിക്കാൻ ജോൺ പോൾ പാപ്പ ആഹ്വാനം ചെയ്തു.

നീ സ്വീകരിക്കുന്നതെന്താണോ, നീ അതായായിത്തീരുന്നുവെന്ന വിശുദ്ധഅഗസ്റ്റിൻ്റെ വാക്കുകളും പ്രസക്തമാണ്. ക്രിസ്തുവിന്റെ ശരീരം സ്വീകരിച്ച് അവിടുത്തെ ശരീരത്തിന്റെ ഭാഗമായി മാറേണ്ടവരാണു നമ്മൾ.

പരിശുദ്ധ കുർബാനയാണ് ആത്മാവിനു ശക്തി നൽകുന്ന ജീവന്റെ ഉറവിടമെന്ന്, വിശുദ്ധ മരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ രേഖപ്പെടുത്തിയത് എത്ര സത്യം! മറ്റുള്ളവരുടെ പാദങ്ങൾ കഴുകാൻ തയ്യാറാകുന്ന വിനയവും പരസ്പരസ്നേഹവുമുണ്ടെങ്കിൽമാത്രമേ നമുക്ക് യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ശിഷ്യന്മാരാകാൻ സാധിക്കൂ.
ഇന്നത്തെ പെസഹാതിരുകർമ്മങ്ങളിൽ നമുക്കു ഭക്തിപൂർവ്വം പങ്കെടുക്കാം. പരിശുദ്ധകുർബാനയിലെ ക്രിസ്തുവിൻ്റെ യഥാർത്ഥമായ സാന്നിദ്ധ്യം തിരിച്ചറിയാം.

പ്രാർത്ഥന:
ജീവന്റെ അപ്പമായ കർത്താവേ, പരിശുദ്ധകുർബാനയിലൂടെ എന്നോടു ചേർന്നുനിൽക്കുന്ന അങ്ങയുടെ സ്നേഹത്തിനു നന്ദി പറയുന്നു. അങ്ങയെപ്പോലെ വിനയത്തിൻ്റെയും  സ്നേഹത്തിൻ്റെയും മാതൃകയാകാൻ എന്നെ പഠിപ്പിക്കണമേ. ആമേൻ.

✝️🙏🏻 Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏


Tuesday, 31 March 2026

നോമ്പുകാലചിന്തകൾ 37-ാം ദിവസം

❤️ വലിയ ബുധൻ ❤️
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ.
37-ാം ദിവസം.
​ചിന്താവിഷയം: 
✝️മനുഷ്യകുലത്തിന്റെ നിത്യരക്ഷയ്ക്കുള്ള ബലിയർപ്പണത്തിനായൊരുങ്ങുന്ന രക്ഷകൻ ✝️

​വിശുദ്ധവാരത്തിന്റെ മദ്ധ്യത്തിലേയ്ക്കു നമ്മളെത്തുമ്പോൾ, രക്ഷാകരമായ ആ ബലിയർപ്പണത്തിനു മുന്നോടിയായുള്ള നിർണ്ണായകനിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പാപംമൂലം നിത്യമരണത്തിന് അർഹരായ നമ്മളെ നിത്യജീവനിലേക്കു ചേർക്കാൻ, സ്വയം ബലിയായിത്തീരാൻ ഈശോ ഒരുങ്ങുന്നത് കഠിനമായ പ്രാർത്ഥനയിലൂടെയും പിതാവിന്റെ ഹിതത്തോടുള്ള പരിപൂർണ്ണവിധേയത്വത്തിലൂടെയുമാണ്. ആ ബലിയുടെ യോഗ്യതകൾ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കാനായി നമുക്കും പ്രാർത്ഥിച്ചൊരുങ്ങാം.

​ഇന്നത്തെ (1 ഏപ്രിൽ 2026) പരിശുദ്ധകുർബാനയിലെ തിരുവചനവായനകൾ  രക്ഷകന്റെ സഹനത്തെയും ദൈവത്തിലുള്ള അചഞ്ചലമായ ശരണത്തെയും വെളിപ്പെടുത്തുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ (50:4-9a), പീഡകർക്കു തന്റെ മുതുകും താടിയും വിട്ടുകൊടുക്കുമ്പോഴും  ദൈവത്തിൽ ആശ്രയിക്കുന്നതിൽനിന്നു പിന്തിരിയാത്ത സഹനദാസനെ നമ്മൾ കാണുന്നു. "ദൈവമായ കര്‍ത്താവ്‌ എന്നെ സഹായിക്കുന്നു. ആരെന്നെ കുറ്റം വിധിക്കും?" എന്ന വചനം ക്രിസ്തുവിന്റെ ആത്മവിശ്വാസമാണ്. സങ്കീർത്തകനോടൊപ്പം അവിടുന്നു പ്രാർത്ഥിക്കുന്നു: "കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു,
ദൈവമേ, കരുണാസമ്പന്നനായ അങ്ങേയ്ക്ക്‌ ഉചിതമെന്നു തോന്നുമ്പോള്‍ എനിക്കുത്തരമരുളണമേ!"
(സങ്കീര്‍ത്തനങ്ങള്‍ 69 : 13). എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ (26:14-25), മുപ്പതു വെള്ളിക്കാശിനവേണ്ടി തന്റെ ഗുരുവിനെ ഒറ്റിക്കൊടുക്കാൻ ഉടമ്പടിചെയ്യുന്ന യൂദാസിനെ നാം കാണുന്നു. സ്നേഹത്തിന്റെ വിരുന്നിനിടയിലും വഞ്ചനയുടെ കറുത്ത നിഴൽ വീഴുമ്പോളും തന്റെ ബലിയിലൂടെ ലോകത്തെ വീണ്ടെടുക്കാൻ ക്രിസ്തു സ്വയം സമർപ്പിക്കുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ക്രിസ്തുവിന്റെ ബലിയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ ബലി സവിശേഷമാണ്; അത് എല്ലാ പാപങ്ങൾക്കും പരിഹാരമുണ്ടാക്കി. പിതാവായ ദൈവത്തോടുള്ള സ്നേഹപൂർണ്ണമായ അനുസരണത്താലാണ്, യേശു ഈ ബലി പൂർത്തിയാക്കിയത്" (CCC 613-614- സംഗ്രഹം). നമ്മുടെ രക്ഷയ്ക്കായി ക്രിസ്തു നൽകിയ ഈ വലിയ വിലയ്ക്കു നാം പ്രത്യുത്തരം നല്കേണ്ടത്, ശരിയായ അനുതാപത്തോടെ അവിടുന്നു നല്കിയ രക്ഷ സ്വന്തമാക്കിക്കൊണ്ടാണ്.
"കുരിശ് എന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്." എന്ന് വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു. പീഡാനുഭവങ്ങളുടെ ഈ നാളുകളിൽ ക്രിസ്തുവിന്റെ സ്നേഹാഗ്നിയിൽ നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനുള്ള പാപ്പയുടെ ആഹ്വാനം ഇന്നും പ്രസക്തമാണ്.  വിശുദ്ധമരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ എഴുതിയതുപോലെ, ഈശോയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കുന്നത് ആത്മാവിന് വലിയ കൃപകൾ നൽകുമെന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം. യൂദാസിനെപ്പോലെ ലൗകികലാഭങ്ങൾക്കുവേണ്ടി കർത്താവിനെ തള്ളിപ്പറയാതെ, വിശ്വസ്തതയോടെ കുരിശിന്റെ ചുവട്ടിൽ നിൽക്കാൻ നമുക്കു ശ്രമിക്കാം.
നമ്മുടെ ജീവിതത്തിലെ  ദൈവസ്നേഹത്തിൻ്റെ ഒഴുക്കിനു തടസ്സമാകുന്ന വിധത്തിൽ, സ്വാർത്ഥതാല്പര്യങ്ങളുടെ വെള്ളിക്കാശുകൾ നമ്മൾ സ്വീകരിക്കുന്നുണ്ടോയെന്ന് അനുദിനം നമുക്ക് ആത്മശോധന ചെയ്യാം. അറിഞ്ഞോ അറിയാതെയോ ദൈവത്തെ ഒറ്റിക്കൊടുത്ത നിമിഷങ്ങൾക്കു മാപ്പിരന്നുകൊണ്ട് ഒരു 'മനസ്താപപ്രകരണം' ചൊല്ലി പ്രാർത്ഥിക്കാം.
പ്രാർത്ഥന
ബലിയായിത്തീർന്ന കർത്താവേ, അങ്ങയുടെ പീഡാനുഭവങ്ങളിലൂടെയും മരണത്തിലൂടെയും ഞങ്ങൾക്കു നിത്യജീവൻ നൽകിയതിനു നന്ദി പറയുന്നു. ലോകത്തിന്റെ പ്രലോഭനങ്ങളിൽ വീഴാതെ അങ്ങയോടു വിശ്വസ്തത പുലർത്താൻ എന്നെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Monday, 30 March 2026

നോമ്പുകാലചിന്തകൾ 36-ാം ദിവസം

❄️ വിശുദ്ധവാരത്തിലെ ചൊവ്വാഴ്ച ❄️
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ നാല്പതു ചിന്തകൾ
36-ാം ദിവസം
​ചിന്താവിഷയം: 
🌟 ദൈവമെന്നെ ലോകത്തിന്റെ പ്രകാശമാക്കും. 🌟
വിശുദ്ധവാരത്തിന്റെ ഓരോ ദിനവും കടന്നുപോകുമ്പോൾ കുരിശിന്റെ നിഴൽ കൂടുതൽ വ്യക്തമാകുന്നു. ഇന്നത്തെ (മാർച്ച് 31, 2026) പരിശുദ്ധകുർബാനയിലെ തിരുവചനവായനകൾ  ദൈവവിളിയുടെ മഹത്വവും എന്നാൽ ആ വഴിയിലുണ്ടാകാവുന്ന ഒറ്റിക്കൊടുക്കലുകളുടെയും തള്ളിപ്പറച്ചിലുകളുടെയും വേദനയും നമുക്കു മുമ്പിൽ തുറന്നുകാട്ടുന്നു. ഏശയ്യാപ്രവാചകന്റെ പുസ്തകത്തിൽ (49:1-6), അമ്മയുടെ ഉദരത്തിൽവച്ചുതന്നെ ദൈവം തന്റെ ദാസനെ വിളിക്കുന്നതായി നാം വായിക്കുന്നു. "ഞാൻ നിന്നെ ലോകത്തിൻ്റെ പ്രകാശമായി  നൽകും" എന്ന ദൈവത്തിന്റെ വാഗ്ദാനം ഓരോ വിശ്വാസിക്കും പ്രത്യാശ നൽകുന്നതാണ്. ലോകത്തിന്റെ അന്ധകാരത്തിൽ ഇടറാതെ നടക്കാൻ കർത്താവ് നമ്മളെ പ്രകാശമായി മാറ്റുന്നു. ​എങ്കിലും ഇന്നത്തെ സുവിശേഷത്തിൽ (യോഹന്നാൻ 13:21-33, 36-38) നമ്മൾ കാണുന്നത് ഹൃദയഭേദകമായ ഒരു നിമിഷമാണ്. തന്റെ പ്രിയ ശിഷ്യന്മാരിലൊരാളായ യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നും പാറയായ പത്രോസ് തന്നെ തള്ളിപ്പറയുമെന്നും യേശു മുൻകൂട്ടിപ്പറയുന്നു. ഈ മനോവേദനയ്ക്കിടയിലും തന്റെ പിതാവേല്പിച്ച ദൗത്യത്തിൽനിന്ന് യേശു പിന്മാറുന്നില്ല. ലോകത്തിന്റെ രക്ഷയ്ക്കായി പ്രകാശമായിമാറാൻ സ്വയം ശൂന്യനാകുന്ന ക്രിസ്തുവിനെയാണ് ഇവിടെ നാം കാണുന്നത്. ഇത്തരം അവസ്ഥകളിലൂടെ നമുക്കും കടന്നുപോകേണ്ടതായിവന്നേക്കാം. സങ്കീർത്തകൻ പാടിയതുപോലെ, ആ നിമിഷങ്ങളിൽ നമുക്ക് ഏറ്റുപറയാം. "എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും." (സങ്കീർത്തനം 71:24a). പത്രോസിന്റെ വീഴ്ചയും യൂദാസിന്റെ ചതിയും നമ്മുടെ സ്വന്തം ബലഹീനതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾകൂടെയാണ്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം  ഇപ്രകാരം പഠിപ്പിക്കുന്നു: "ഈ ജനത്തിന്റെ ദൗത്യം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാക്കുകയെന്നതാണ്. ഈ ജനം “മനുഷ്യവംശത്തിനു മുഴുവനും ഐക്യത പ്രത്യാശയുടെയും രക്‌ഷയുടെയും ഏററവും സുനിശ്ച‌ിതമായ വിത്താണ്. അവസാനമായി, ഇതിന്റെ ഭാഗധേയം ദൈവരാജ്യമാണ് - ഭൂമിയിൽ ദൈവംതന്നെ തുടങ്ങിയതും കാലത്തിൻ്റെ തികവിൽ അവിടുന്ന് പൂർണ്ണതയിലേക്ക് എത്തിക്കുന്നതുവരെ ഇനിയും വിസ്തൃതമാകേണ്ടതുമായ ദൈവരാജ്യം." (CCC 782). 
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു: "പ്രകാശത്തിന്റെ മക്കളായി ജീവിക്കുകയെന്നാൽ പരാജയങ്ങളിലും വീഴ്ചകളിലും തളരാതെ ക്രിസ്തുവിന്റെ കരുണയിലേക്കു തിരികെവരികയെന്നാണ്." പത്രോസിനെപ്പോലെ വീണുപോകുമ്പോൾ അനുതാപത്തോടെ മടങ്ങിവരാൻ പാപ്പാ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. "ദൈവം നിന്നെ പ്രകാശമായി സൃഷ്ടിച്ചു, ആ പ്രകാശം അണഞ്ഞുപോകാതിരിക്കാൻ നീ അവിടുത്തെ സ്നേഹത്തിൽ വസിക്കണം." എന്ന് വിശുദ്ധഅഗസ്റ്റിനും നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. ഏറ്റവും വലിയ പാപിയിലും ദൈവത്തിന്റെ കരുണ പ്രകാശമായി ഉദിക്കാൻ കാത്തിരിക്കുകയാണെന്ന്, വിശുദ്ധമരിയ ഫൗസ്റ്റീനയ്ക്ക് ഈശോ വെളിപ്പെടുത്തി. അവിടുത്തെ കരുണയുടെ കിരണങ്ങൾ സ്വീകരിച്ച്, ലോകത്തിന്റെ പ്രകാശമായി മാറാൻ നമുക്കും പരിശ്രമിക്കാം
നമ്മുടെ ജീവിതത്തിലെ വീഴ്ചകളെക്കുറിച്ച് - പ്രധാനമായും ദൈവത്തെ തള്ളിപ്പറയുന്ന നിമിഷങ്ങളെയും ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ അവിശ്വസ്തകളെക്കുറിച്ചും ആത്മശോധന ചെയ്യാനും തിരുത്തേണ്ടവ തിരുത്താനും നമുക്കു പരിശ്രമിക്കാം. പത്രോസിനെപ്പോലെ അനുതാപത്തോടെ ദൈവത്തിലേക്കു മടങ്ങാനാഗ്രഹിച്ചുകൊണ്ട് ഒരു 'മനസ്താപപ്രകരണം' ഭക്തിപൂർവ്വം ചൊല്ലാം.
പ്രാർത്ഥന:
ലോകത്തിന്റെ പ്രകാശമായ കർത്താവേ, എന്റെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റണമേ. പ്രതികൂലസാഹചര്യങ്ങളിൽ അങ്ങയെ തള്ളിപ്പറയാതെ, അങ്ങയോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിൽക്കാൻ എനിക്കു കൃപ നൽകണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏
​#Lent2026 #HolyWeek #TuesdayOfHolyWeek #NombuChintha #LightOfTheWorld #CatholicFaith #MalayalamReflection #StJohnPaulII #DivineMercy #FaithJourney #PassionOfChrist