പ്രകൃതിയോടുള്ള കരുണ (Care for Creation)
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ; നാല്പതു ചിന്തകൾ
പതിനാലാം ദിവസം
ചിന്താവിഷയം: ഭൂമി നമ്മുടെ പൊതുഭവനം
ദൈവം മനുഷ്യനു വസിക്കാനായി നൽകിയ അതിമനോഹരമായ തോട്ടമാണ് ഈ ഭൂമി. എന്നാൽ, മനുഷ്യന്റെ അത്യാഗ്രഹവും ധാർമ്മികമായ അധഃപതനവും ഈ പൊതുഭവനത്തെ ഇന്നൊരു മുറിവേറ്റ തോട്ടമായി മാറ്റിയിരിക്കുന്നു. വിശുദ്ധഗ്രന്ഥം നമ്മളെ ഓർമ്മപ്പെടുത്തുന്നതുപോലെ, "എത്രനാള്‍ ദേശം വിലപിക്കുകയും വയലിലെ പുല്ലു വാടുകയും ചെയ്യണം? ദേശവാസികളുടെ ദുഷ്‌ടതനിമിത്തം മൃഗങ്ങളും പക്‌ഷികളും ചത്തുപോകുന്നു. ഞങ്ങളുടെ പ്രവൃത്തികള്‍ ദൈവം കാണുന്നില്ലെന്ന് അവര്‍ പറയുന്നു."
(ജറെമിയാ 12 : 4). പ്രകൃതിയെ ചൂഷണംചെയ്യുന്നതും നശിപ്പിക്കുന്നതും ദൈവത്തിന്റെ സൃഷ്ടികളോടും ദൈവത്തോടുമുള്ള അവജ്ഞയാണ്.
ഫ്രാൻസീസ് പാപ്പാ തന്റെ 'ലൗദാത്തോ സി' (Laudato Si') എന്ന പ്രബോധനത്തിലൂടെ ഗൗരവമായി, നമ്മളെ ഓർമ്മിപ്പിച്ചിരുന്നല്ലോ: "നമ്മൾ ഭൂമിയെ വിട്ടുപോകുന്നത് അവശിഷ്ടങ്ങളും മലിനീകരണവും മാലിന്യങ്ങളും നിറഞ്ഞ ഒന്നായിട്ടാണോ?". കേവലം ഉപയോഗിച്ചുതീർക്കാനുള്ള ഒന്നായി ഈ ഭൂമിയെ കാണുന്നതിനെ ഫ്രാൻസീസ് പാപ്പ 'അത്യാഗ്രഹത്തിന്റെ പാപം' എന്നാണു വിളിച്ചത്. നമ്മുടെ ഓരോരോ ആഡംബരവും ഭൂമിയുടെ ശരീരത്തിലേൽക്കുന്ന ഓരോ മുറിവാണ്. പ്രകൃതിയോടു കാരുണ്യം കാണിക്കുന്നത്, വരുംതലമുറയോടു കാണിക്കുന്ന നീതിയാണ്.
ഈ നോമ്പുകാലം പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങൾക്കുള്ള കാലമാകട്ടെ. നമ്മുടെ ജീവിതശൈലിയിൽ ലളിതമായ മാറ്റങ്ങൾവരുത്താൻ ഈ നോമ്പുകാലത്തു നമുക്കു സാധിക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാനും വെള്ളം പാഴാക്കാതിരിക്കാനും ചുറ്റുമുള്ള മരങ്ങളെയും ചെടികളെയും പ്രകൃതിയേയും സ്നേഹിക്കാനും നമുക്കു കടമയുണ്ട്. സൃഷ്ടിജാലങ്ങളിലൂടെ വെളിപ്പെടുന്ന ദൈവമഹത്വം ദർശിക്കാൻ നമ്മൾ പരിശീലിക്കണം.
ഡിജിറ്റൽ ഉപവാസം: അമിതമായ ഇന്റർനെറ്റ് ഉപേയാഗവും ഡാറ്റ സംഭരണവും വലിയ അളവിൽ ഊർജ്ജം ചെലവാക്കുന്ന പ്രവൃത്തികളാണ്. നമ്മളിലാകുന്നവിധത്തിൽ വ്യക്തിപരമായ നിയന്ത്രണങ്ങൾ ഇതിൽ ഏർപ്പെടുത്താൻ ശ്രമിക്കാം. അനാവശമായ ഇ-മെയി ലുകൾ, ഫോട്ടോകൾ എന്നിവ ഡിലീറ്റുചെയ്യുന്നതുപോലും 'കാർബൺ പാദമുദ' (Carbon Footprint) കുറയ്ക്കാൻ സഹായിക്കും.
മൃഗങ്ങളോടും പ്രകൃതിയോടുമുള്ള നമ്മുടെ ഇടപെടലിൽ ധാർമ്മികമായ അതിർവരമ്പുകൾ വേണമെന്ന് തിരുസഭ പഠിപ്പിക്കുന്നു. പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അവ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഓർമ്മിപ്പിക്കുന്നു. (CCC 2415)
വിശുദ്ധ എഫ്രേം നമ്മളെ പഠിപ്പിച്ചതിങ്ങനെയാണ്: "സൃഷ്ടിജാലങ്ങൾ ദൈവത്തിന്റെ മറ്റൊരു വേദപുസ്തകമാണ്". ആ പുസ്തകത്തിലെ താളുകൾ കീറിക്കളയുന്നത് ദൈവത്തിന്റെ വെളിപാടുകളെ ഇല്ലാതാക്കുന്നതിനു തുല്യമാണ്. പ്രകൃതിയിലെ സകലതിനെയും 'സഹോദരൻ' എന്നും 'സഹോദരി' എന്നും വിളിച്ച് സ്നേഹിച്ച വിശുദ്ധ ഫ്രാൻസീസ് അസീസിയും നമുക്കു വലിയ മാതൃകയാണ്. മനുഷ്യൻ എന്നും പ്രകൃതിയുടെ കാവലാളായി നിലകൊള്ളേണ്ടവനാണ്.
ഈ നോമ്പുകാലത്ത്, നമുക്കു ചില തീരുമാനങ്ങളെടുക്കാം:-
*അമിതമായ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കും.
*കേടായ സാധനങ്ങൾ എറിഞ്ഞുകളയുന്നതിനുപകരം കഴിയുന്നത്ര അവ നന്നാക്കി ഉപയോഗിക്കാൻ ശ്രമിക്കും.
*അനാവശ്യമായ ഇലക്ട്രോണിക് മാലിന്യങ്ങളും ഊർജ്ജ ഉപയോഗവും ഒഴിവാക്കാൻ 'ഡിജിറ്റൽ ഉപവാസം' ശീലിക്കും.
പ്രാർത്ഥന:
സ്രഷ്ടാവായ ദൈവമേ, അങ്ങയുടെ സൃഷ്ടിജാലങ്ങളെ സ്നേഹിക്കാനും സംരക്ഷിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ഭൂമിയുടെ മുറിവുകളുണക്കുന്ന സ്നേഹത്തിന്റെ തൈലമായി മാറാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കണേ. ✝️🙏