🫂 സാഹോദര്യം (Fraternity) 🫂
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ചിന്താവിഷയം: ❤️ എല്ലാവരും സഹോദരങ്ങൾ ❤️
ദൈവം സകല മനുഷ്യരുടെയും ഏകസ്രഷ്ടാവും പിതാവുമാണ്. നമ്മളോരോരുത്തരും ആ പിതാവിന്റെ മക്കളാണെന്ന തിരിച്ചറിവാണ് സാഹോദര്യത്തിന്റെ അടിസ്ഥാനം. ജാതി, മത, വർണ്ണവ്യത്യാസങ്ങൾക്കപ്പുറം ഓരോ മനുഷ്യനിലും ദൈവത്തിന്റെ പ്രതിച്ഛായ ദർശിക്കാനും അവരെ സഹോദരങ്ങളായി സ്വീകരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ലിയോ പതിനാലാമൻ പാപ്പ തന്റെ സന്ദേശങ്ങളിലൂടെ ആഹ്വാനംചെയ്യുന്നതുപോലെ, സ്നേഹത്തിന്റെ സംസ്കാരം കെട്ടിപ്പടുക്കാൻ വിദ്വേഷത്തിന്റെ മതിലുകൾ തകർക്കപ്പെടേണ്ടതുണ്ട്.
വിശുദ്ധ ഗ്രന്ഥം നൽകുന്ന പ്രത്യാശയുടെ സന്ദേശം അബ്രഹാമിലൂടെയാണാരംഭിക്കുന്നത്. "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും." (ഉല്പത്തി 12:3) എന്ന വാഗ്ദാനം സകല മനുഷ്യരെയും ഉൾക്കൊള്ളുന്ന ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പ്രഖ്യാപനമായിരുന്നു. ഈ വാഗ്ദാനം പൂർത്തിയായത് യേശുക്രിസ്തുവിലൂടെയാണ്. ക്രിസ്തു കുരിശിൽ മരിച്ചത് ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിനുവേണ്ടിയല്ല, സകല മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയാണ്. "ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല." (1 യോഹന്നാൻ 4:20). സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും (മത്തായി 5:9).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സാമൂഹികസാഹോദര്യത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "മാനവസഹാനുഭാവത്തിൻ്റെ തത്വം, "സൗഹൃദം" "സാമൂഹികഉപവി" എന്നീ വാക്കുകളിൽ സ്‌പഷ്‌ടമാക്കപ്പെടുന്ന അതേ തത്വം, മാനുഷികവും ക്രിസ്‌തീയവുമായ സാഹോദര്യത്തിന്റെ സ്പഷ്‌ടമായ ആവശ്യകതയാണ്.
"ഇന്നു വളരെ വ്യാപകമായി പടർന്നിട്ടുള്ള ഒരു തിന്മയാണ് മനുഷ്യർക്കു പരസ്‌പരമുള്ള ആവശ്യത്തിന്റെയും സ്നേഹത്തിന്റെയും നിയമത്തോടുള്ള അവഗണന. ഈ നിയമം നമ്മുടെ പൊതുവായ ഉദ്ഭവവും ഏതൊക്കെ ജനതകളിൽപ്പെട്ടവരായാലും എല്ലാ മനുഷ്യരുടെയും ബൗദ്ധികപ്രകൃതിയിലുള്ള സമത്വവും നമ്മോടു കല്പിക്കുന്നത് പാപപങ്കിലമായ മനുഷ്യരാശിക്കുവേണ്ടി യേശുക്രിസ്തു കുരിശാകുന്ന അൾത്താരയിൽ തൻ്റെ സ്വർഗ്ഗീയപിതാവിനു സമർപ്പിച്ച വീണ്ടെടുപ്പിൻ്റെ ബലിയിലൂടെ മുദ്രിതവുമാണ്." (CCC 1939).
സകല സൃഷ്ടികളിലും സാഹോദര്യത്തെ ദർശിച്ച വിശുദ്ധനാണ് ഫ്രാൻസിസ് അസീസി. "കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരുപകരണമാക്കണമേ" എന്ന അദ്ദേഹത്തിന്റെ പ്രാർത്ഥന ഇന്നും ലോകത്തിനു വഴികാട്ടിയാണ്. വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ പ്രബോധനങ്ങളിൽ നിരന്തരം ഊന്നിപ്പറഞ്ഞിരുന്നത്, "നീതിയുടെയും സാഹോദര്യത്തിന്റെയും ഫലമാണ് സമാധാനം" എന്നാണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങൾ നടക്കുമ്പോൾ, സമാധാനദാതാവായ ദൈവത്തിനു മുമ്പിൽ കണ്ണീരോടെ പ്രാർത്ഥിക്കാൻ നമുക്കു കടമയുണ്ട്. ക്രിസ്തുവിന്റെ കുരിശിലെ ബലി സകല മനുഷ്യരെയും ഒന്നിപ്പിക്കാനുള്ള സ്നേഹത്തിന്റെ അടയാളമാണെന്ന് നമ്മൾ തിരിച്ചറിയണം. ആ ബലിയുടെ യോഗ്യതയേറ്റടുക്കാനുള്ള ഹൃദയവിശാലത മനുഷ്യകുലത്തിനുണ്ടാകട്ടെ.
ഇന്നു നമുക്കൊരു തീരുമാനമെടുക്കാം: - നമ്മൾ ശത്രുപക്ഷത്തു നിറുത്തിയിട്ടുള്ളവരോ നമ്മളോട് പിണക്കമുള്ളവർക്കോവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാനുള്ള തീരുമാനം! എല്ലാവരിലും ദൈവത്തിന്റെ പ്രതിച്ഛായ ദർശിക്കാനും, വിദ്വേഷം വെടിഞ്ഞ് സമാധാനത്തിന്റെ പാലങ്ങൾ പണിയാനും നമുക്ക മുൻകൈയെടുക്കാം.
പ്രാർത്ഥന:
സമാധാനത്തിന്റെ രാജാവായ കർത്താവേ, ലോകമെങ്ങും അങ്ങയുടെ സമാധാനം പകരണമേ. എല്ലാ മനുഷ്യരും അങ്ങയുടെ മക്കളാണെന്ന ബോദ്ധ്യത്തോടെ സാഹോദര്യത്തിൽ കഴിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.
✝️🙏
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏