Wednesday, 18 February 2026

നോമ്പുകാലചിന്തകൾ: രണ്ടാം ദിവസം

നോമ്പിൻ്റെ നാല്പതുദിനങ്ങൾ; നാല്പതു ചിന്തകൾ 
രണ്ടാം ദിവസം:

ചിന്താവിഷയം: ഹൃദയത്തിന്റെ നിശബ്ദതയിൽ ദൈവവുമായി സംസാരിക്കാം.
നോമ്പുകാലമെന്നത് കേവലം ഭക്ഷണനിയന്ത്രണത്തിനുള്ള ദിനങ്ങളല്ല, ആത്മാവിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നൊരു തീർത്ഥാടനത്തിൻ്റെ കാലമാണ്. ഈ യാത്രയിൽ നമ്മളെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഊന്നുവടിയാണു പ്രാർത്ഥന. പ്രാർത്ഥനയെന്നത് നമ്മൾ നിരന്തരം ദൈവത്തോട് ആവലാതികളുന്നയിക്കുന്ന പ്രവൃത്തിയല്ല, ദൈവത്തെ ശ്രവിക്കുന്നതായിരിക്കണമെന്നാണ്, 2026-ലെ നോമ്പുകാലസന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പ നമ്മളെയോർമ്മിപ്പിക്കുന്നത്, .

പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടികയോ അല്ലെങ്കിൽ യാന്ത്രികമായുരുവിടുന്ന വാക്കുകളോ ആയി മാറാറുണ്ട്. എന്നാൽ യഥാർത്ഥപ്രാർത്ഥനയെന്നത്, ദൈവവുമായുള്ള ഹൃദയപൂർവ്വമായ സംഭാഷണമാണ്. സുവിശേഷം നമ്മളെ ഇങ്ങനെ പഠിപ്പിക്കുന്നു: "'നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ക്കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക; രഹസ്യങ്ങളറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും."
(മത്തായി 6: 6). മറ്റുള്ളവർ കാണാൻവേണ്ടിയുള്ള പ്രകടനമല്ല, ദൈവവുമായുള്ള വ്യക്തിപരമായ ബന്ധമാണ് പ്രാർത്ഥനയുടെ ലക്ഷ്യമെന്നത് ഇതിൽനിന്നു സുവ്യക്തമാണല്ലോ.

ലിയോ പതിനാലാമൻ പാപ്പയുടെ 2026 ലെ നോമ്പുകാലസന്ദേശത്തിൽ പ്രധാനപ്പെട്ട ആശയമായി അവതരിപ്പിച്ചിട്ടുള്ള ശ്രവണം, അഥവാ ദൈവസ്വരം കേൾക്കൽ, നമ്മുടെ പ്രാർത്ഥനയിൽ അത്യന്താപേക്ഷിതമാണ്. ലോകത്തിന്റെ കോലാഹലങ്ങൾക്കും ഡിജിറ്റൽയുഗത്തിലെ ബഹളങ്ങൾക്കുമിടയിൽ ദൈവത്തിന്റെ മൃദുസ്വരം കേൾക്കാൻ നമ്മൾ മറന്നുപോകുന്നു. പ്രാർത്ഥനയിൽ, നാം നിശബ്ദരായി ദൈവസന്നിധിയിൽ ഇരിക്കുമ്പോൾമാത്രമാണ് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം നമുക്കു വെളിപ്പെടുക. ഈ നോമ്പുകാലത്ത് നമ്മുടെ പ്രാർത്ഥനാമുറികൾ പരാതിപ്പെടാനുള്ള ഇടങ്ങൾക്കുപകരം ദൈവത്തിന്റെ ശബ്ദത്തിനു കാതോർക്കാനുള്ള സങ്കേതങ്ങളാക്കി മാറ്റാൻ നമുക്കു പരിശ്രമിക്കാം.

“ ഈ നോമ്പുകാലയാത്ര, കർത്താവിന്റെ സ്വരം ശ്രദ്ധിക്കാനും ക്രിസ്തുവിനെ അനുഗമിക്കുന്നതിനും ജെറുസലേമിലേക്കുള്ള വഴിയിൽ അവനെ അനുധാവനം ചെയ്യുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കാനുമുള്ള സ്വാഗതാർഹമായ അവസരമാണ്.” ഈ നോമ്പുകാലത്ത്, ലിയോ പതിനാലാമൻ മാർപാപ്പ നമ്മളെ ഓർമ്മപ്പെടുത്തുന്നു.

ജീവിതത്തിലെ പ്രതിസന്ധികളെയും പരീക്ഷകളെയും അതിജീവിക്കാൻ പ്രാർത്ഥനയല്ലാതെ മറ്റൊരു മാർഗ്ഗമില്ല. ഗെത്സെമനിയിലെ ക്രിസ്തുവിനെപ്പോലെ "എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!" (ലൂക്കാ 22:42) എന്നു പറയാൻ പ്രാർത്ഥന നമ്മളെ പ്രാപ്തരാക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ദൈവത്തിനായി മാറ്റിവയ്ക്കുന്ന ഓരോ നിമിഷവും നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും മനസ്സിന് അവാച്യമായ സമാധാനം നൽകുകയും ചെയ്യും.

​ഈ നോമ്പുകാലത്ത് നമുക്കൊരു തീരുമാനമെടുക്കാം - ദിവസവും കുറച്ചു സമയമെങ്കിലും പൂർണ്ണമായ നിശബ്ദതയിൽ ദൈവത്തോടൊപ്പം ചെലവഴിക്കാം. ആ നിശബ്ദതയിൽ അവിടുന്നു നമ്മളോടു സംസാരിക്കട്ടെ.

​പ്രാർത്ഥന:
കാരുണ്യവാനായ ദൈവമേ, അവിടുത്തെ മുമ്പിൽ ഹൃദയം തുറന്നിരിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ആവശ്യങ്ങൾക്കും പരാതികൾക്കുമപ്പുറം അങ്ങയുടെ ശബ്ദം ശ്രവിക്കാനും അങ്ങയുടെ ഹിതം തിരിച്ചറിയാനും എനിക്കു കൃപ നൽകണമേ. 
ആമേൻ

നോമ്പുകാലചിന്തകൾ - ഒന്നാം ദിവസം: വിഭൂതി ബുധൻ (Ash Wednesday)

നോമ്പിൻ്റെ 40 ദിനങ്ങൾ 40 ചിന്തകൾ:
ദിവസം 1: വിഭൂതി ബുധൻ (Ash Wednesday)
​ചിന്താവിഷയം: 
ജീവിതത്തിന്റെ  നൈമിഷികതയും മാനസാന്തരവും

​"മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്കുതന്നെ മടങ്ങും" (ഉല്പത്തി 3:19). ഈ തിരുവചനം സ്മരിച്ചുകൊണ്ട് നാം വീണ്ടുമൊരു വലിയ നോമ്പുകാലത്തിന്റെ പുണ്യതീരത്തേക്കു പ്രവേശിക്കുകയാണ്. ഇന്നു നമ്മുടെ നെറ്റിയിൽ ചാരത്താൽ കുരിശടയാളം വരയ്ക്കുമ്പോൾ, അതു കേവലം ബാഹ്യമായൊരാചാരമല്ല; നമ്മുടെ ജീവിതത്തിന്റെ നൈമിഷികതയെയും ദൈവത്തിന്റെ അനന്തതയെയുംകുറിച്ചുള്ള വലിയൊരോർമ്മപ്പെടുത്തലാണ്.
​ഈ ലോകത്തിലെ സ്ഥാനമാനങ്ങളും സമ്പത്തും അധികാരവുമെല്ലാം ഒരു നിഴൽപോലെ കടന്നുപോകുന്നവയാണെന്നും ദൈവവുമായുള്ള ബന്ധംമാത്രമാണ് ശാശ്വതമെന്നും ഈ ചാരം നമ്മെ പഠിപ്പിക്കുന്നു. 

ലിയോ പതിനാലാമൻ പാപ്പ തന്റെ 2026-ലെ നോമ്പുകാലസന്ദേശത്തിൽ ("ശ്രവണവും ഉപവാസവും: പരിവർത്തനത്തിന്റെ കാലം" - "Listening and fasting. Lent as a time of Conversion") ഊന്നിപ്പറയുന്നതുപോലെ, ഈ കാലഘട്ടം നമ്മുടെ അഹന്തയുടെയും സ്വാർത്ഥതയുടെയും ചാരത്തിന്മേൽ ദൈവസ്നേഹത്തിന്റെ മന്ദിരം പണിയാനുള്ള കാലമാണ്.

മാനസാന്തരമെന്നത് വസ്ത്രം കീറുന്നതല്ല, ഹൃദയം കീറുന്നതാണെന്ന് ജോയേൽ പ്രവാചകൻ (2:13) നമ്മളെയോർമ്മിപ്പിക്കുന്നു. പഴയ പാപസാഹചര്യങ്ങളിൽനിന്നും സ്വാർത്ഥതാല്പര്യങ്ങളിൽനിന്നും ദൈവത്തിലേയ്ക്കു തിരിയുന്ന ആത്മീയ വിപ്ലവമാണിത്. പാപ്പയുടെ വാക്കുകളിൽപ്പറഞ്ഞാൽ, "നമ്മുടെ വാക്കുകളിലെ ആയുധങ്ങൾ ഉപേക്ഷിക്കേണ്ട സമയമാണിത്." 

മറ്റുള്ളവരെ വിധിക്കുന്ന നാവുകളെയും, വിദ്വേഷം സൂക്ഷിക്കുന്ന ഹൃദയങ്ങളെയുമുപേക്ഷിച്ച്, കരുണയുടെ പുതിയ മനുഷ്യരായി നമ്മൾ മാറണം.

ലിയോ പതിനാലാമൻ പാപ്പയുടെ ഈ വർഷത്തെ സന്ദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഹ്വാനം ശ്രവിക്കുകയെന്നതാണ്. ലോകത്തിന്റെ ബഹളങ്ങൾക്കും ഡിജിറ്റൽയുഗത്തിലെ അനാവശ്യമായ തിരക്കുകൾക്കുമിടയിൽ നമ്മൾ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ മറന്നുപോകുന്നു. "ദൈവത്തിന്റെ വചനത്തിനും സഹോദരന്റെ വിലാപത്തിനും കാതോർക്കുന്നവനേ യഥാർത്ഥമായി ഉപവസിക്കാൻ കഴിയൂ" എന്ന് പാപ്പ വ്യക്തമാക്കുന്നു. 

ഈ 40 ദിവസങ്ങൾ നമ്മുടെ ആത്മീയജീവിതത്തെ നവീകരിക്കാനുള്ള ഒരു തീർത്ഥാടനമായി നമുക്കു മാറ്റാം.

നമ്മുടെ കുറവുകളെയും വീഴ്ചകളെയും ദൈവസമക്ഷം നമുക്ക സമർപ്പിക്കാം.  പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ആത്മാവിനെ ശുദ്ധീകരിക്കാം. മണ്ണിലേയ്ക്കു മടങ്ങേണ്ടവരാണെന്ന ബോദ്ധ്യം നമ്മളെ കൂടുതൽ വിനീതരാക്കട്ടെ. ഈ നോമ്പുകാലം വെറുമൊരു ചടങ്ങായി കടന്നുപോകാതിരിക്കട്ടെ. 

​പ്രാർത്ഥന: 
കർത്താവേ, ഈ നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോൾ എന്റെ ഹൃദയത്തെ നവീകരിക്കണമേ. ലോകത്തിന്റെ നൈമിഷികസുഖങ്ങളിൽനിന്നു മാറി, അങ്ങയുടെ ശാശ്വതമായ സ്നേഹത്തിൽ ആഴപ്പെടാൻ എന്നെ സഹായിക്കണമേ. ആമേൻ.

✍🏻 ജോസ് ആറുകാട്ടി