Friday, 20 February 2026

നോമ്പുകാലചിന്തകൾ - നാലാം ദിവസം

വലിയനോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ.

നാലാം ദിവസം

ചിന്താവിഷയം: കരംപിടിക്കുന്ന കർത്താവിന്റെ സ്നേഹം.
പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും രൂപപ്പെടുന്ന സ്നേഹം, യേശുനാമത്തെപ്രതി, ദാനധർമ്മമായും കാരുണ്യപ്രവൃത്തികളായും പുറത്തേക്കൊഴുകുമ്പോളാണ്, നോമ്പുകാലത്തെ നമ്മുടെ  ആത്മീയയാത്ര പൂർണ്ണമാകുന്നത്. ലിയോ പതിനാലാമൻ പാപ്പ തന്റെ 2026-ലെ നോമ്പുകാലസന്ദേശത്തിൽ വ്യക്തമാക്കുന്നതുപോലെ, ദൈവത്തിന്റെ സ്വരം ശ്രവിക്കുന്ന ഒരു ഹൃദയത്തിന് തന്റെ സഹോദരന്റെ വിലാപം കേൾക്കാതിരിക്കാൻ കഴിയില്ല. ഉപവാസത്തിലൂടെ നമ്മൾ ലാഭിക്കുന്ന വിഭവങ്ങൾ സഹോദരന്റെ വിശപ്പടക്കാൻ മാറ്റിവയ്ക്കുമ്പോളാണ് നമ്മുടെ നോമ്പ് അർത്ഥപൂർണ്ണമാകുന്നത്.
ദാനധർമ്മത്തെക്കുറിച്ച് യേശു നൽകിയ താക്കീത് എല്ലായ്പോഴും ഓർമ്മയിലുണ്ടാകണം: "നീ ധര്‍മ്മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തു കൈ ചെയ്യുന്നത്‌ ഇടത്തു കൈ അറിയാതിരിക്കട്ടെ.
രഹസ്യങ്ങളറിയുന്ന നിന്റെ പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും." (മത്തായി 6:3-4). ലോകത്തിന്റെ അംഗീകാരത്തിനല്ല, മറിച്ച് രഹസ്യങ്ങൾ കാണുന്ന പിതാവിന്റെ പ്രീതിയ്ക്കായാണ് നമ്മൾ കാരുണ്യപ്രവൃത്തികൾ ചെയ്യേണ്ടത്.  ഹൃദയം തകർന്നവർക്ക് ആശ്വാസംനല്കുന്നതും മറ്റുള്ളവർക്കുവേണ്ടി സമയം മാറ്റിവയ്ക്കുന്നതും, ഏകാന്തതയിൽ ക്കഴിയുന്നവരെ കേൾക്കാൻ ശ്രമിക്കുന്നതുമെല്ലാം കരുണയുടെ പ്രവൃത്തികളാണ്.
സഭയിലെ വിശുദ്ധരുടെ ജീവിതങ്ങൾ  ദാനധർമ്മത്തിന്റെ ചില ഉത്തമമാതൃകകൾ നമുക്കു നല്കുന്നുണ്ട്. "നിങ്ങൾ പാവപ്പെട്ടവർക്ക് എന്തെങ്കിലും നൽകുമ്പോൾ, അതൊരൗദാര്യമല്ല, യഥാർത്ഥത്തിൽ അവർക്ക് അർഹതപ്പെട്ടതുതന്നെയാണു നിങ്ങൾ നൽകുന്നത്" എന്ന് വിശുദ്ധ അംബ്രോസ് നമ്മളെ പഠിപ്പിച്ചു.  "നാം എത്ര നൽകുന്നുവെന്നതിലല്ല, എത്ര സ്നേഹത്തോടെ നൽകുന്നുവെന്നതിലാണു കാര്യം." എന്ന കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ എന്നും നമുക്ക് പ്രചോദനമാകേണ്ടവയാണ്: ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുന്നവൻ സഹോദരനെ സ്നേഹിക്കാതിരുന്നാൽ അവൻ കളവു പറയുന്നവനാണെന്ന് വിശുദ്ധ യോഹന്നാനും നമ്മളെയോർമ്മിപ്പിക്കുന്നുണ്ട് (1 യോഹന്നാൻ 4:20).
ലിയോ പതിനാലാമൻ പാപ്പ ഓർമ്മിപ്പിക്കുന്നു, "ഓരോ ദരിദ്രനും ക്രിസ്തുവിന്റെ മുഖമാണ്." നമ്മുടെ ജീവിതസൗകര്യങ്ങൾക്കിടയിൽ, പാർശ്വവൽക്കരിക്കപ്പെട്ടവരെ നമ്മൾ കാണാതെ പോകരുത്. നമ്മൾ നൽകുന്നതിനേക്കാൾക്കൂടുതലായി, നമുക്ക് വലിയ ആത്മീയസന്തോഷം തിരിച്ചു നൽകന്നൊരു പുണ്യമാണ് ദാനധർമ്മം. ഈ നോമ്പുകാലത്ത് നമ്മുടെ സമ്പാദ്യത്തിന്റെയും സമയത്തിൻ്റെയും കഴിവുകളുടേയും ഒരു ഭാഗം അർഹരായവർക്കായി മാറ്റിവയ്ക്കാം. ദൈവത്തോടുള്ള സ്നേഹത്തെപ്രതി, ക്രിസ്തുവിന്റെ കൈകളായിമാറാൻ നമുക്കു പരിശ്രമിക്കാം.

​പ്രാർത്ഥന:
സ്നേഹസ്വരൂപനായ ഈശോയേ, അവിടുത്തോടുള്ള സ്നേഹം പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ സഹോദരന്റെ വേദനകളിൽ പങ്കുചേരാനും എന്റെ കൈവശമുള്ള നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും എനിക്കു കൃപ നൽകണമേ. പാവപ്പെട്ടവരിൽ അങ്ങയുടെ മുഖം ദർശിക്കാൻ എന്റെ കണ്ണുകളെ തുറക്കണമേ.

ആമേൻ.


2 comments:

  1. ദൈവകൃപയുടെ സമൃദദ്ധിയാൽ കൂടുതൽ ആഴമായ ചിന്തകളിലേക്കു ഞങ്ങളെ സഹായിക്കാൻ ജോസ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
    Replies
    1. നന്ദി.
      പ്രാർത്ഥനയിലോർക്കുക.
      കർത്താവനുഗ്രഹിക്കട്ടെ.

      Delete