Monday, 23 February 2026

നോമ്പുകാലചിന്തകൾ - ആറാം ദിവസം

നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ആറാംദിവസം 
​ചിന്താവിഷയം: തിരുവചനം - ജീവന്റെ അപ്പം

​ആത്മീയമായൊരു മരുഭൂമിയാത്രയാണു നോമ്പുകാലം. ഈ യാത്രയിൽ നമ്മുടെ ശരീരത്തിനു ഭക്ഷണവും വെള്ളവും ആവശ്യമുള്ളതുപോലെതന്നെ, ആത്മാവിനെ ജീവനോടെ നിലനിറുത്താൻ തിരുവചനങ്ങളും അനിവാര്യമാണ്. 

മരുഭൂമിയിലെ പരീക്ഷകനെ നേരിട്ടുകൊണ്ട് ഈശോ നൽകിയ മാതൃക, നമ്മുടെ നോമ്പാചരണത്തിന്റെ അടിസ്ഥാനശിലയാണ്: "മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്" (മത്തായി 4:4). നമ്മൾ ഭക്ഷണത്തിൽ നിയന്ത്രണമേർപ്പെടുത്തുന്ന ഈ ദിവസങ്ങളിൽ, നമ്മുടെയാത്മാവ് ദൈവവചനത്തിനായി എത്രത്തോളം ദാഹിക്കുന്നുണ്ടെന്ന്, നമ്മളോരോരുത്തരും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. അനുദിനം തിരുവചനം വായിക്കാനും ദിവസത്തിൽ ഒരു വചനമെങ്കിലും പഠിക്കാനും മനഃപാഠമാക്കാനും സമയം കണ്ടെത്തണം.

വിശുദ്ധ​ബൈബിൾ കേവലമൊരു ചരിത്രപുസ്തകമോ, തത്വജ്ഞാനശേഖരമോ അല്ല. അത്, ജീവിക്കുന്ന ദൈവത്തിന്റെ വചനമാണ്. 

സങ്കീർത്തകൻ പാടുന്നതുപോലെ, "അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്‌." (സങ്കീർത്തനം 119:105). ജീവിതത്തിന്റെ ഇരുളടഞ്ഞ വഴികളിലും പ്രതിസന്ധികളിലും ഇടറാതെ മുന്നേറാൻ തിരുവചനമേകുന്ന പ്രകാശം നമുക്കു തുണയാകുന്നു.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു: "തിരുസഭ വിശുദ്ധ ഗ്രന്ഥത്തെ കർത്താവിൻ്റെ ശരീരത്തെയെന്നപോലെ എക്കാലവും ആദരിച്ചിരുന്നു. കാരണം ദൈവവചനത്തിൻ്റെയും ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെയും ഏകമേശയിൽനിന്ന് നിരന്തരം സ്വീകരിക്കുന്ന ജീവൻ്റെ അപ്പം വിശ്വാസികൾക്ക് അനവരതം നല്കുന്നതിൽനിന്ന്, സഭയൊരിക്കലും വിരമിക്കുന്നില്ല. ........................................... വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ മക്കളെ സന്ദർശിക്കാനും അവരോടു സംസാരിക്കാനും വരുന്നു" (CCC 103-104).
വിശുദ്ധ അഗസ്റ്റിൻ തിരുവചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പഠിപ്പിക്കുന്നതിപ്രകാരമാണ്: "പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ദൈവത്തോടു സംസാരിക്കുന്നു; എന്നാൽ തിരുവചനം വായിക്കുമ്പോൾ ദൈവം നിങ്ങളോടു സംസാരിക്കുന്നു." വചനം വായിക്കുകയെന്നാൽ ദൈവത്തെ ശ്രവിക്കുക എന്നുതന്നെയാണർത്ഥം. ലിയോ പതിനാലാമൻ പാപ്പ 2026ലെ നോമ്പുകാലസന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നതുപോലെ, ഈ ശ്രവണം, നമ്മുടെ ആത്മീയവളർച്ചയുടെ ആദ്യപടിയാണ്.

​ഈ നോമ്പുകാലത്ത് തിരുവചനം നമ്മുടെ ഹൃദയത്തിൽ വേരൂന്നട്ടെ. ഏതു തിരക്കുകൾക്കിടയിലും ദൈവത്തിനായി കാതോർക്കാൻ നമ്മൾ സമയം കണ്ടെത്തണം. വചനം വായിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയുംചെയ്യുമ്പോൾ നമ്മൾ ക്രിസ്തുവിനോടു കൂടുതൽ ചേർന്നിരിക്കുകയാണു ചെയ്യുന്നത്.

ഇന്നുമുതൽ എല്ലാ ദിവസവും ചുരുങ്ങിയത് 15 മിനുട്ടെങ്കിലും  തിരുവചനം ഭക്തിപൂർവ്വം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമെന്ന്, നമുക്ക് ഈ നിമിഷം യേശുനാമത്തിൽ തീരുമാനമെടുക്കാം.

പ്രാർത്ഥന:
ദൈവമേ, അങ്ങയുടെ ജീവനുള്ള വചനത്തിലൂടെ എന്നോടു സംസാരിക്കണമേ. അങ്ങയുടെ വചനം വായിക്കാനും ശ്രവിക്കാനും അത്, എന്റെ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കാനും വേണ്ട കൃപ എനിക്കു നൽകണമേ. ആമേൻ.

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ മറ്റുള്ളവരിലേയ്ക്കും പങ്കുവെയ്ക്കണേ. 

✝️🙏

✍🏻 ജോസ് ആറുകാട്ടി

No comments:

Post a Comment