Sunday, 15 March 2026

നോമ്പുകാലചിന്തകൾ ; 23-ാം ദിവസം

🌟 സന്തോഷത്തിന്റെ സുവിശേഷം.  🌟
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ: ഇരുപത്തിമൂന്നാം ദിവസം
​ചിന്താവിഷയം: 
🌹 ക്രിസ്തുവിശ്വാസി - പ്രത്യാശയുടെ പ്രവാചകൻ 🌹
 
ഉപവാസത്തിൻ്റെയും ആത്മനിയന്ത്രണത്തിൻ്റെയും പരിത്യാഗത്തിന്റെയും കാലമെന്നതുപോലെ ആത്മസന്തോഷത്തിൻ്റെയും കാലമാണ്, നോമ്പുകാലം. ഉള്ളിൽ ദൈവാനുഭവം ഉള്ളവർക്കു ലഭിക്കുന്ന വലിയ സന്തോഷത്തിന്റെയനുഭവം നോമ്പുകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ്. വാടിയ മുഖവും തളർച്ചയുമല്ല, പുഞ്ചിരിയും ആത്മവിശ്വാസവുമാണ്, യഥാർത്ഥ നോമ്പനുഷ്ഠാനം നൽകുന്നത്.

"നിങ്ങളുപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക" (മത്തായി 6:16-17).

​ക്രിസ്തീയജീവിതം പ്രത്യാശയിലധിഷ്ഠിതമാണ്. ക്ലേശങ്ങളുടെ നടുവിലും പ്രത്യാശ കൈവിടാതെ സന്തോഷിക്കാൻ വിശ്വാസിക്കു കഴിയണം. "പ്രത്യാശയിൽ സന്തോഷിക്കുവിൻ; ക്ലേശങ്ങളിൽ സഹനശീലരായിരിക്കുവിൻ; പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുവിൻ" (റോമാ 12:12). 

നമ്മുടെ സാന്നിദ്ധ്യം മറ്റുള്ളവർക്കു സമാധാനവും സന്തോഷവും നൽകുന്നുണ്ടോയെന്ന്, ഈ നോമ്പുകാലത്ത് നമ്മൾ സ്വയം പരിശോധിക്കേണ്ടതുണ്ട്. സങ്കടപ്പെടുന്നവർക്ക് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി പകരുന്നുനൽകുന്നത്, വലിയ സുവിശേഷപ്രഘോഷണമാണ്. 
ക്രിസ്തു നൽകുന്ന  സന്തോഷം, ലോകം നൽകുന്നതുപോലെയല്ല. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നത്: "നിങ്ങളെപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ; ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സന്തോഷിക്കുവിൻ" (ഫിലിപ്പി 4:4).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതനുസരിച്ച്, വിശ്വാസത്തിന്റെ ആനന്ദവും ഉപവിയിൽനിന്നൊഴുകുന്ന സന്തോഷവും ഒരു ക്രൈസ്തവന്റെ പ്രധാനപ്പെട്ട അടയാളമാണ്. പരിശുദ്ധാത്മാവു നൽകുന്ന ഫലങ്ങളിലൊന്നാണു സന്തോഷം. "പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പരിശുദ്ധാത്മാവു നമ്മിൽ നിത്യമഹത്വത്തിൻ്റെ പ്രഥമഫലങ്ങളെന്നപോലെ രൂപപ്പെടുത്തുന്ന പൂർണ്ണതകളാണ്. സഭയുടെ പാരമ്പര്യം അവയിൽ പന്ത്രണ്ടെണ്ണം എടുത്തുകാണിക്കുന്നുണ്ട്: സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, ഔദാര്യം, സൗമ്യത, വിശ്വസ്തത, അടക്കം, ആത്മസംയമനം, ശുദ്ധത". (CCC 1832).
സന്തോഷത്തെക്കുറിച്ച് വിശുദ്ധ ഫ്രാൻസിസ് അസ്സീസി ഇപ്രകാരം പഠിപ്പിക്കുന്നു: "ഒരു ദൈവദാസൻ തൻ്റെ ആത്മീയസന്തോഷം നഷ്ടപ്പെടുത്തിയാൽ, അത് അയാൾ പിശാചിനു നൽകുന്ന ഒരു സമ്മാനമാണ്." ഒരു യഥാർത്ഥ വിശ്വാസി, ഈശോയോടുള്ള സ്നേഹത്തിലും പ്രത്യാശയിലും അടിയുറച്ചവനായതിനാൽ, ഏതവസ്ഥയിലും സന്തോഷവാനായിരിക്കും.

ലിസ്യുവിലെ
വിശുദ്ധ തെരേസ തന്റെ ജീവിതത്തിലെ സഹനങ്ങളെപ്പോലും പുഞ്ചിരിയോടെ നേരിട്ടത്, ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതിയായിരുന്നു.
 "സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിൻ; കരയുന്നവരോടുകൂടെ കരയുവിൻ" (റോമാ 12:15) എന്ന തിരുവചനം വിശുദ്ധരെല്ലാവരും തങ്ങളുടെ ജീവിതത്തിലൂടെ അന്വർത്ഥമാക്കിയിട്ടുണ്ട്.​ സങ്കടപ്പെട്ടിരിക്കുന്ന ഒരാൾക്കെങ്കിലും ആശ്വാസത്തിന്റെ ഒരു പുഞ്ചിരി നൽകാനും അവരെ കേൾക്കാനും അല്പസമയം മാറ്റിവയ്ക്കാൻ നമുക്കു പരിശ്രമിക്കാം. നമ്മുടെ സംഭാഷണങ്ങളിൽ പരാതികളൊഴിവാക്കി, പ്രത്യാശയുടെ വാക്കുകളുപയോഗിച്ചുതുടങ്ങാം.

​പ്രാർത്ഥന:
കർത്താവേ, അങ്ങയുടെ സന്തോഷത്താൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. പ്രത്യാശയില്ലാത്തവർക്ക് പ്രത്യാശയുടെ പ്രവാചകനാകാനും മറ്റുള്ളവരിലേക്ക് അങ്ങയുടെ സമാധാനം പകരാനും എന്നെ സഹായിക്കണമേ. ആമേൻ.

🙏🏻 Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

No comments:

Post a Comment