Thursday, 19 March 2026

നോമ്പുകാലചിന്തകൾ, 27-ാം ദിവസം

🕯️വാക്കിനും പ്രവൃത്തിക്കുമിടയിലെ ദൂരം🕯️
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ
27-ാം ദിവസം
​ചിന്താവിഷയം: 
🫱🏻സത്യസന്ധതയും ഹൃദയപരമാർത്ഥതയും🫲🏻

​നമ്മുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ പൊരുത്തമുണ്ടാകുകയെന്നത് ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനശിലയാണ്. പലപ്പോഴും ലോകത്തിനു മുമ്പിൽ നന്മയെന്നു തോന്നിപ്പിക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ടെങ്കിലും, അവയുടെ പിന്നിലെ യാഥാർത്ഥ്യമെന്തെന്നോ എന്തു മനോഭാവത്തോടെയാണു നമ്മളതു ചെയ്യുന്നതെന്നോ നമ്മൾ ചിന്തിക്കാറില്ല. ക്രിസ്തു നമുക്കു നല്കിയ മാതൃകയ്ക്കനുസൃതമായി, കാപട്യമില്ലാത്ത ജീവിതം നയിക്കാൻ നമുക്കു സാധിക്കണം. ചെറിയ കാര്യങ്ങളിൽപ്പോലും സത്യസന്ധത പുലർത്തുന്നത് ക്രിസ്തീയസാക്ഷ്യത്തിന്റെ ഭാഗമാണ്.
​എന്തുചെയ്തു എന്നതിനേക്കാൾ ഉപരിയായി, എന്തു മനോഭാവത്തോടെ ചെയ്തെന്നതാണ് ഈശോ നോക്കുന്നത്. ആത്മീയമായ മേനിനടിക്കലുകൾക്കും കപടനാട്യങ്ങൾക്കുമപ്പുറം ഹൃദയപരമാർത്ഥതയ്ക്കാണ് ദൈവം വില കല്പിക്കുന്നത്. സുവിശേഷം, ഇതു നമ്മളെ ഗൗരവമായി ഓർമ്മിപ്പിക്കുന്നു: "അന്ന് പലരും എന്നോടു ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലുമറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ" (മത്തായി 7:22-23).

സ്നേഹശൂന്യമായ പ്രവൃത്തികൾ എത്ര വലുതായാലും ദൈവ തിരുമുമ്പിൽ അവയ്ക്കു സ്ഥാനമില്ല. നമ്മൾ ചെയ്യുന്നത് എത്ര ചെറിയ പ്രവൃത്തിയായാലും ദൈവത്തോടും സഹോദരരോടുമുള്ള സ്നേഹത്തെപ്രതി, ഹൃദയപരമാർത്ഥതയോടെ ചെയ്യണമെന്നാണ്, ഈശോ ആഗ്രഹിക്കുന്നത്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം എട്ടാം പ്രമാണത്തെക്കുറിച്ചു വിശദീകരിക്കുമ്പോൾ സത്യസന്ധതയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "സത്യം മാനുഷികപ്രവൃത്തിയിലും സംഭാഷണത്തിലുമുളള ധർമ്മനിഷ്ഠയെന്നനിലയിൽ വാസ്‌തവികതയെന്നോ ആത്മാർത്ഥതയെന്നോ നിഷ്കപടതയെന്നോ വിളിക്കപ്പെടുന്നു. സത്യം അഥവാ സത്യപൂർണ്ണത ഒരു സുകൃതമാണ് പ്രവൃത്തികളിൽ സത്യമുളളവനും വാക്കുകളിൽ നിഷ്കപടതയുള്ളവനുമായി സ്വയം പ്രദർശിപ്പിക്കുന്നതിലും ദ്വന്ദഭാവത്തിനും വിപരീതഭാവനാട്യത്തിനും കപടനാട്യത്തിനുമെതിരേ സ്വയം സംരക്ഷിക്കുന്നതിലും അതടങ്ങിയിരിക്കുന്നു." (CCC 2468). നമ്മുടെ ജീവിതത്തിൽ നാം ഇടപെടുന്ന ഏറ്റവുമെളിയവരോട് നമ്മൾ പുലർത്തുന്ന മനോഭാവമാണ്, നമ്മുടെ ക്രിസ്തീയതയുടെ അളവുകോൽ. "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന്‌ നിങ്ങളിതു ചെയ്യാതിരുന്നപ്പോള്‍ എനിക്കുതന്നെയാണു ചെയ്യാതിരുന്നത്‌." (മത്തായി 25:45).
വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നു: "ദൈവം നിന്റെ പ്രവൃത്തികളെയല്ല, നിന്റെ മനോഭാവത്തെയാണു തൂക്കിനോക്കുന്നത്. "ഹൃദയത്തിന്റെ ആഴങ്ങളിൽ നമ്മളെന്താണോ അതാണ് ദൈവത്തിന്റെ മുമ്പിൽ നാം. ലിസ്യുവിലെ കൊച്ചുത്രേസ്യ, തന്റെ ജീവിതത്തിലുടനീളം ഹൃദയപരമാർത്ഥതയ്ക്കായി ദാഹിച്ചിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ വലിയ കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ, പൂർണ്ണമായ ആത്മാർത്ഥതയോടെ ചെറിയ കാര്യങ്ങൾ ചെയ്യുന്നതാണ് വലിയ വിശുദ്ധിയെന്ന് വിശുദ്ധ മരിയ ഫൗസ്റ്റീനയും തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്.
ഇന്നു ഞാൻ ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവരുടെ പ്രശംസയ്ക്കുവേണ്ടിയാണോ, അതോ ദൈവത്തോടുള്ള സ്നേഹത്തെപ്രതിയാണോയെന്ന് ആത്മശോധന ചെയ്യാം. വാക്കിലും പ്രവൃത്തിയിലും പൂർണ്ണമായ സത്യസന്ധത പുലർത്താൻ നമുക്കു പരിശ്രമിക്കാം.

​പ്രാർത്ഥന:
കർത്താവേ, കാപട്യമില്ലാത്ത ഒരു ഹൃദയം എനിക്കു നൽകണമേ. എന്റെ വാക്കുകളും പ്രവൃത്തികളും അങ്ങേയ്ക്ക് പ്രിയപ്പെട്ടതാകാനും, എല്ലാ കാര്യങ്ങളിലും ഹൃദയപരമാർത്ഥത പുലർത്താനും എന്നെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

No comments:

Post a Comment