Wednesday, 18 March 2026

നോമ്പുകാലചിന്തകൾ, 26-ാം ദിവസം

വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ
'വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതു ചിന്തകൾ - 26-ാം ദിവസം
​ചിന്താവിഷയം: കരുണയുടെ മുഖമുള്ള, നീതിയുടെ കാവൽക്കാരൻ

​തിരുസഭയുടെ കാവൽക്കാരനും നസ്രത്തിലെ തിരുക്കുടുംബത്തിന്റെ നാഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഇന്നു നമ്മൾ ഭക്തിപൂർവ്വം ആഘോഷിക്കുകയാണ്. നിശബ്ദതയിലൂടെയും ദൈവഹിതത്തിനു പൂർണ്ണമായി കീഴ്‌വഴങ്ങിയ ജീവിതത്തിലൂടെയും രക്ഷാകരചരിത്രത്തിൽ തന്റേതായ മുദ്രപതിപ്പിച്ച വലിയ വിശുദ്ധനെയാണ് സഭ ഇന്ന് ലോകത്തിനു മുമ്പിൽ ഉയർത്തിക്കാട്ടുന്നത്.
​വിശുദ്ധ മത്തായിയുടെ സുവിശേഷം യൗസേപ്പിതാവിനെ വിശേഷിപ്പിക്കുന്നത് 'നീതിമാൻ' എന്നാണ്. എന്നാൽ ആ നീതി നിയമത്തിന്റെ കാർക്കരത്തിൽനിന്നുള്ളതായിരുന്നില്ല, കരുണയുടെ ആഴത്തിൽനിന്നായിരുന്നു. സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു: "അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു" (മത്തായി 1:19). തനിക്കു മനസ്സിലാകാത്ത ദൈവീകരഹസ്യങ്ങൾക്കു മുമ്പിൽപ്പോലും മറിയത്തെ സംരക്ഷിക്കാനും അവളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. കല്ലെറിയാൻ നിയമം ആജ്ഞാപിക്കുമ്പോളും കരുണയോടെ ചേർത്തുപിടിക്കുന്നതാണ് യഥാർത്ഥനീതിയെന്ന് യൗസേപ്പിതാവ് നമുക്കു കാണിച്ചുതരുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിശുദ്ധയൗസേപ്പിതാവിന്റെ പങ്കിനെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "വിശുദ്ധ യൗസേപ്പിതാവ് ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിൽ നിശബ്ദനായി സഹകരിച്ചു. ദൈവഹിതത്തോടുള്ള വിശ്വസ്തതയും കുടുംബത്തോടുള്ള കരുതലുമാണ് സഭയുടെ സംരക്ഷകനായി അദ്ദേഹത്തെ ഉയർത്തുന്നത്" (CCC 437, 532 - സംഗ്രഹം).
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ 'റെഡംപ്തോറിസ് കസ്തോസ്' (Redemptoris Custos) എന്ന രേഖയിൽ ( വെബ് ലിങ്ക് ആദ്യ കമൻ്റായി നല്കുന്നു.) ഇപ്രകാരമോർമ്മിപ്പിക്കുന്നു: "വിശുദ്ധ യൗസേപ്പിതാവ് ദൈവവചനത്തിന്റെ നിശബ്ദനായ ശ്രോതാവായിരുന്നു." വാക്കുകളേക്കാൾ പ്രവൃത്തികൾകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ആവിലയിലെ അമ്മ ത്രേസ്യ (വിശുദ്ധ തെരേസ ഓഫ് ആവില) തന്റെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത തേടിയിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. "മറ്റു വിശുദ്ധർക്ക് ചില കാര്യങ്ങളിൽ സഹായിക്കാൻ കഴിയുമെങ്കിൽ, വിശുദ്ധ യൗസേപ്പിതാവിന് എല്ലാക്കാര്യങ്ങളിലും നമ്മളെ സഹായിക്കാൻ കഴിയും" എന്ന് വിശുദ്ധ പഠിപ്പിച്ചു.
​ 
നമ്മുടെ നീതിബോധം,
മറ്റുള്ളവരെ വിചാരണ ചെയ്യാനോ അപമാനിക്കാനോ ഉള്ളതാകാതെ, സ്നേഹത്തോടെയും വിവേകത്തോടെയും അവരെ താങ്ങിനിർത്തുന്നതാകാൻ ഈ ദിനം നമ്മളെ ഓർമ്മിപ്പിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളിലും സന്ദേഹങ്ങളിലും ദൈവത്തിന്റെ സ്വരം തിരിച്ചറിയാൻ യൗസേപ്പിതാവ് കാണിച്ചുതന്ന ആത്മീയവിവേകം നമുക്കു മാതൃകയാക്കാം.

ഈ ​നോമ്പുകാലത്ത് നമുക്കൊരു തീരുമാനമെടുക്കാം:- മറ്റുള്ളവരുടെ കുറവുകളെ വിധിക്കാനും അപമാനിക്കാനും ശ്രമിക്കാതെ അവരെ കരുണയോടെ കാണാൻ ഇന്നുമുതൽ നമുക്കു ശ്രമിക്കാം. കുടുംബത്തിലെ പ്രാർത്ഥനയിൽ പ്രത്യേകമായി, വിശുദ്ധ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത തേടാൻ മറക്കാതിരിക്കാം.

​പ്രാർത്ഥന:
നസ്രത്തിലെ തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബങ്ങളെയും അദ്ധ്വാനങ്ങളെയും അങ്ങേ സംരക്ഷണത്തിനു വിട്ടുനൽകുന്നു. ദൈവഹിതത്തിന് പൂർണ്ണമായി കീഴ്‌വഴങ്ങി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കണേ. ✝️🙏

No comments:

Post a Comment