Friday, 27 March 2026

വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ

🐎 വിനയത്തിന്റെ രാജാവ് 🐎
Lent 2026 Day 34 Reflection 
​ചിന്താവിഷയം: 
🫀 ക്രിസ്തുവിനെ ഹൃദയത്തിലേക്കു സ്വീകരിക്കാം.🫀

​നാളെ ഓശാന ഞായർ; പാവനമായ വിശുദ്ധവാരത്തിന്റെ തുടക്കം. ലോകം പ്രതീക്ഷിച്ചതുപോലെ രാജകീയപ്രതാപത്തോടെയല്ല, ഒരു കഴുതക്കുട്ടിയുടെ പുറത്ത് വിനയത്തിന്റെ മൂർത്തീഭാവമായാണ് ക്രിസ്തു ജെറുസലേമിലേക്കു പ്രവേശിക്കുന്നത്. അവിടുത്തെ വരവേൽക്കാൻ പനയോലകളും വസ്ത്രങ്ങളും വിരിച്ച ആ ജനക്കൂട്ടത്തോടൊപ്പം നമുക്കും  അണിചേരാം. എന്നാൽ നമ്മുടെ സ്വീകരണം കേവലം ആർപ്പുവിളികളിലൊതുങ്ങാതെ, നമ്മുടെ ഹൃദയങ്ങളെ അവിടുത്തേക്കു വാഴാനുള്ള സിംഹാസനമാക്കി മാറ്റിക്കൊണ്ടാകണം.

​വിശുദ്ധ ഗ്രന്ഥം ഈ നിമിഷത്തെ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: "സീയോന്‍ പുത്രീ, അതിയായി ആനന്‌ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ്‌ നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്‌. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്‌, കഴുതക്കുട്ടിയുടെ പുറത്ത്‌, കയറിവരുന്നു." (സഖറിയാ 9:9). 

ജെറുസലേമിലെ ആർപ്പുവിളികൾക്കിടയിലും തന്റെ മുമ്പിലുള്ള കുരിശിനെയും ഉത്ഥാനത്തെയും ലക്ഷ്യംവച്ചുകൊണ്ടാണ് ക്രിസ്തു മുന്നേറുന്നത്. ലൂക്കാ 19:38-ൽ നാം വായിക്കുന്നു: "കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ്‌ അനുഗൃഹീതന്‍, സ്വര്‍ഗ്ഗത്തില്‍ സമാധാനം, അത്യുന്നതങ്ങളില്‍ മഹത്വം!"
 
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ക്രിസ്തുവിന്റെ ഈ പ്രവേശനത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "എങ്ങനെയായിരിക്കും ജറുസലെം തന്റെ മിശിഹായെ സ്വീകരിക്കുന്നത്? തന്നെ രാജാവാക്കാനുള്ള ജനങ്ങളുടെ പരിശ്രമങ്ങളെയെല്ലാം എപ്പോഴും എതിർത്തിരുന്ന യേശു, “തന്റെ പിതാവായ ദാവീദിന്റെ" നഗരത്തിലേക്കുള്ള തന്റെ മെസ്സയാ നികപ്രവേശനത്തിന്റെ സമയം നിശ്ച‌യിക്കുകയും സമഗ്രമായൊരുങ്ങുകയും ചെയ്യുന്നു.  "ദാവീദിന്റെ പുത്രൻ", "രക്ഷനൽകുന്നവൻ" (ഹോസാന എന്നതിനർത്ഥം "രക്ഷിക്കണേ". "രക്ഷനൽകണേ" എന്നാണ്) എന്നിങ്ങനെ പ്രകീർത്തിക്കപ്പെട്ട്,   “മഹത്ത്വപൂർണ്ണനായ രാജാവ്", ഒരു കഴുതപ്പുറത്തു കയറി സ്വന്തനഗരത്തിൽ പ്രവേശിക്കുന്നു. സഭയുടെ പ്രതീകമായ "സെഹിയോൻപുത്രിയെ" അവിടുന്നു കീഴടക്കുന്നതു തന്ത്രപ്രയോഗംകൊണ്ടോ ബലപ്രയോഗംകൊണ്ടോ അല്ല; പ്രത്യുത സത്യത്തിനു സാക്ഷ്യംവഹിക്കുന്ന എളിമയിലൂടെയാണ്. അതിനാൽ ആ ദിവസം അവിടുത്തെ രാജ്യത്തിന്റെ പ്രജകൾ, കുട്ടികളും ദൈവത്തിന്റെ പാവപ്പെട്ടവരുമായി രുന്നു. മാലാഖമാർ, ആട്ടിടയന്മാരോട് അവിടുത്തെക്കുറിച്ച് ഉദ്‌ഘോഷിച്ചതുപോലെ ഇവരും അവിടുത്തെ പ്രകീർത്തിച്ചു. “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു" എന്ന് അവർ ആർത്തുവിളിച്ചു. ഈ പ്രഘോഷണത്തെ സഭ, ദിവ്യബലിയിൽ കർത്താവിന്റെ പെസഹായുടെ അനുസ്മരണാചരണത്തിന് ആമുഖമായ ദിവ്യബലിയിലെ “പരിശുദ്ധൻ" (Sanctus) എന്ന ഗീതത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു"" (CCC 559).
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ ഒരു ഓശാന ഞായർ സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു: "ക്രിസ്തുവിനെ രാജാവായി സ്വീകരിക്കുകയെന്നാൽ അവിടുത്തെ വിനയത്തെയും കുരിശിനെയും സ്വീകരിക്കുകയെന്നാണർത്ഥം." ലോകത്തിന്റെ അധികാരങ്ങളേക്കാൾ ദൈവത്തിന്റെ സ്നേഹത്തിനു മുൻഗണന നൽകാൻ പാപ്പ അന്നു നമ്മളെ ആഹ്വാനംചെയ്തു. വിശുദ്ധഅഗസ്റ്റിൻ പഠിപ്പിക്കുന്നതുപോലെ, "ക്രിസ്തു നമ്മുടെ ഹൃദയത്തിൽ പ്രവേശിക്കുമ്പോൾ അവിടെയുള്ള അഹങ്കാരത്തിന്റെ പടവുകൾ തകർക്കപ്പെടുകയും വിനയത്തിന്റെ സിംഹാസനം ഉയരുകയുംചെയ്യുന്നു." കരുണയുടെ മഹാസാഗരമായ അവിടുത്തെ തിരുഹൃദയത്തിൽ അഭയം തേടിക്കൊണ്ട് ഈ വിശുദ്ധവാരത്തിലേക്ക് നമുക്കു പ്രവേശിക്കാം. വിശുദ്ധ മരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ കുറിച്ചതുപോലെ, വിനയമുള്ള ആത്മാവിലാണ് ദൈവത്തിന്റെ കരുണ സമൃദ്ധമായൊ ഒഴുകുന്നത്.
ഈ ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങളെ കേവലമൊരു ചടങ്ങായിക്കാണാതെ, ജീവിതത്തിലെ അഹങ്കാരങ്ങൾ വെടിഞ്ഞ് ക്രിസ്തുവിനെ രാജാവായി സ്വീകരിക്കാനുള്ള കൃപ ലഭിക്കാൻ പ്രത്യേകം പ്രാർത്ഥിക്കാം. വിനയത്തോടെ മറ്റുള്ളവരെ സേവിക്കാൻ ഒരവസരമെങ്കിലും എന്നും കണ്ടെത്താൻ ശ്രമിക്കാം.

​പ്രാർത്ഥന:
വിനയത്തിന്റെ രാജാവായ കർത്താവേ, എന്റെ ഹൃദയത്തിലേക്ക് അങ്ങയെ ഞാൻ സ്വാഗതംചെയ്യുന്നു. എന്റെ അഹങ്കാരം നീക്കി അങ്ങയെപ്പോലെ എളിമയുള്ളവനാകാൻ എന്നെയനുഗ്രഹിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Thursday, 26 March 2026

നോമ്പുകാലചിന്തകൾ, 33-ാം ദിവസം

❤️ യേശുവിന്റെ തിരുഹൃദയത്തിൽ ❤️
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതു ചിന്തകൾ - 33-ാം ദിവസം.
ചിന്താവിഷയം: 
🔥 തിരുഹൃദയഭക്തിയും ദൈവകരുണയിലുള്ള ആശ്രയവും 🔥

​വിശുദ്ധവാരത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തിനു തൊട്ടുമുമ്പുള്ള ഈ ദിനങ്ങളിൽ, സഭ നമ്മെ ക്ഷണിക്കുന്നത്, സ്നേഹനിധിയായ ഈശോയുടെ തിരുഹൃദയത്തിലേക്കും അവിടുത്തെ അപാരമായ കരുണയിലേക്കുമാണ്. സ്നേഹാഗ്നിയാൽ ജ്വലിക്കുന്നതും കുന്തത്താൽ കുത്തിത്തുറക്കപ്പെട്ടതുമായ തന്റെ തിരുഹൃദയത്തിലേക്ക് മനുഷ്യകുലത്തെ ക്ഷണിച്ചുകൊണ്ടാണ് വിശുദ്ധമാർഗരറ്റ് മേരി അലക്കോക്കിലൂടെ തിരുഹൃദയഭക്തിയുടെ സന്ദേശം ലോകത്തിനു നൽകപ്പെട്ടത്. അത് കേവലം ഒരു ഭക്തിപ്രകടനമല്ല, ദൈവത്തിന്റെ അളവറ്റ സ്നേഹത്തോടുള്ള നമ്മുടെ പ്രത്യുത്തരമാണ്.

​അതേ തിരുഹൃദയത്തിൽനിന്നൊഴുകുന്ന രക്തത്തിന്റെയും ജലത്തിന്റെയും സ്നേഹപ്രവാഹത്തെയാണ് വിശുദ്ധമരിയ ഫൗസ്റ്റീനയിലൂടെ 'ദൈവകരുണ'യായി ലോകം ദർശിച്ചത്. കുരിശിൽ കുത്തിത്തുറക്കപ്പെട്ട ആ ഹൃദയത്തിൽനിന്നാണ്, കരുണയുടെ ഉറവിടം നമുക്കായി തുറക്കപ്പെട്ടത്. നമ്മുടെ ബലഹീനതകളിൽ നമ്മെ ശക്തിപ്പെടുത്താനും വിശുദ്ധീകരിക്കാനുമായി കർത്താവു കാത്തിരിക്കുന്നു. അവിടുത്തെ തിരുഹൃദയത്തിൽ നമുക്കഭയം തേടാം. വിശുദ്ധഗ്രന്ഥം നമ്മളെ ആശ്വസിപ്പിക്കുന്നു: "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ യടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം." (മത്തായി 11:28).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം തിരുഹൃദയത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "നമ്മുടെ പാപംമൂലവും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും പിളർക്കപ്പെട്ട ഈശോയുടെ തിരുഹൃദയം, ദിവ്യരക്ഷകൻ തൻ്റെ നിത്യപിതാവിനെയും സർവ്വമനുഷ്യരെയും നിരന്തരം സ്നേഹിക്കുന്ന ആ സ്നേഹത്തിന്റെ മുഖ്യ അടയാളവും പ്രതീകവുമായാണു പരിഗണിക്കപ്പെടുന്നത്."  (CCC 478). ദിവ്യരക്ഷകന്റെ തിരുഹൃദയത്തെ ആരാധിക്കുന്നത് അവിടുത്തെ സ്നേഹത്തെ ആരാധിക്കുന്നതിനു തുല്യമാണ്.
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു: "ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ധ്യാനം, മനുഷ്യചരിത്രത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് നമ്മെ നയിക്കുന്നു. കാരണം, മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ ഏറ്റവുമുജ്ജ്വലമായ അടയാളമാണ് ആ ഹൃദയം." (Message of John Paul II on the 100th Anniversary of the Consecration of the Human Race to the Divine Heart of Jesus). ദൈവത്തിന്റെ സ്നേഹം ലോകത്തിനു വെളിപ്പെടുത്തപ്പെട്ടത് ആ തിരുഹൃദയത്തിലൂടെയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

വിശുദ്ധമരിയ ഫൗസ്റ്റീനയുടെ ഡയറിയിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: " ജൂൺ 4- ഇന്ന് ഈശോയുടെ തിരുഹൃദയത്തിൻ്റെ തിരുന്നാളാണ്. വിശുദ്ധകുർബാനയുടെ സമയത്ത്, അവിടുത്തെ ഹൃദയത്തിലെരിയുന്ന സ്നേഹാഗ്നിയുടെ സ്വഭാവത്തെക്കുറിച്ചും അവിടുത്തെ കരുണാസാഗരത്തെക്കുറിച്ചുമുള്ള അറിവ് എനിക്കു ലഭിച്ചു. അപ്പോൾ ഞാനീ സ്വരം ശ്രവിച്ചു. 'എൻ്റെ കരുണയുടെ അപ്പോസ്തലയേ, എൻ്റെ ആഴമളക്കാനാവാത്ത കരുണയെക്കുറിച്ച് ലോകം മുഴുവനോടും ഉദ്ഘോഷിക്കുക. എൻ്റെ കരുണയെപ്പറ്റി പ്രഘോഷിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതികൂലങ്ങളിൽ നീ ഭഗ്നാശയാകരുത്. ഇതെൻ്റെ പ്രവൃത്തിയാണെന്നുള്ള സാക്ഷ്യത്തിനും നിന്റെ വിശുദ്ധീകരണത്തിനും നിന്നെ വേദനിപ്പിക്കുന്ന ഈ പ്രതികൂലങ്ങൾ അനിവാര്യമാണ്. എൻ്റെ മകളേ, എൻ്റെ കരുണയെപ്പറ്റി ഞാൻ നിന്നോടു പറയുന്ന ഓരോ വാചകവും എഴുതുന്നതിൽ നീ സ്ഥിരോത്സാഹമുള്ളവളായിരിക്കുക. എന്തെന്നാൽ, വളരെയധികം ആത്മാക്കൾക്കു പ്രയോജനം ലഭിക്കാൻ ഉദ്ദേശിച്ചുള്ളതാണിത്." (ഖണ്ഡിക 1142)

"യേശുവേ,  ഞാൻ അങ്ങിൽ ശരണപ്പെടുന്നു" എന്ന് പൂർണ്ണഹൃദയത്തോടെ ഉരുവിടുന്നവർക്ക് ആ ഹൃദയം എന്നും അഭയസ്ഥാനമാണ്. വിശുദ്ധഅഗസ്റ്റിന്റെ വാക്കുകൾപോലെ, "എൻ്റെ ഹൃദയം അങ്ങയിലെത്തി വിശ്രമിക്കുന്നതുവരെ അതിനു സമാധാനമില്ല." അവിടുത്തെ കരുണയുടെ ആഴങ്ങളിൽ നമ്മുടെ എല്ലാ പാപങ്ങളും ബലഹീനതകളും നമുക്കു കഴുകിവെടിപ്പാക്കാം.
​ 
ദൈവകരുണയുടെ ജപമാല (Divine Mercy Chaplet) ഭക്തിപൂർവ്വംചൊല്ലുന്നത് ഒരു ശീലമാക്കാനും ഈശോയുടെ തിരുഹൃദയത്തോടു ചേർന്നുനിന്ന്, നമ്മുടെ പ്രവൃത്തികളെ വിശുദ്ധീകരിക്കാനും നമുക്കു ശ്രമിക്കാം.

ആവുന്നതുപോലെ കാരുണ്യപ്രവൃത്തികൾചെയ്തും ഈ ദുഃഖവെള്ളിയാഴ്ചമുതൽ ദൈവകരുണയുടെ നവനാൾ ചൊല്ലിയും അനുതാപത്തോടെ കുമ്പസാരിച്ചൊരുങ്ങിയും ഈ വരുന്ന  ദൈവകരുണയുടെ തിരുനാളിൽ നമുക്കു പങ്കുകൊള്ളാം.

​പ്രാർത്ഥന:
ഈശോയുടെ അതിമാന്യമായ തിരുഹൃദയമേ, എന്നെ അങ്ങയുടെ ഹൃദയത്തിലൊളിപ്പിക്കണമേ. അങ്ങയുടെ കരുണയുടെ സാഗരത്തിൽ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏


Wednesday, 25 March 2026

നോമ്പുകാലചിന്തകൾ, 32-ാം ദിവസം

🌜 മരണമെത്തുന്ന നേരം 🌛
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ.
​ചിന്താവിഷയം: 
👣 നിത്യതയിലേക്കുള്ള ഒരുക്കം. 👣

​ഇന്നത്തെ ലോകം ലോകാവസാന നാളുകളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.സോഷ്യൽമീഡിയകളിൽ അന്ത്യകാലസന്ദേശങ്ങൾ നിറഞ്ഞുനിൽക്കുന്നു. നിരവധിയാളുകൾ ലോകാവസാനത്തെക്കുറിച്ചുള്ള വാർത്തകളും പ്രവചനങ്ങളും കേട്ട് പരിഭ്രാന്തരാകുന്നുമുണ്ട്. 

എന്നാൽ ലോകാവസാനത്തേക്കാളുപരിയായി, നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ലോകം അവസാനിക്കുന്നത് നമ്മുടെ മരണത്തോടെയാണെന്ന സത്യം പലപ്പോഴും നമ്മൾ മറന്നുപോകുന്നു. മരണത്തോടെ നാം തനതുവിധിയിലേക്കും, തുടർന്ന് നിത്യതയിലേക്കും പ്രവേശിക്കുകയാണ്. ഏതു നിമിഷവും ദൈവസന്നിധിയിലേക്കു വിളിക്കപ്പെട്ടേക്കാമെന്ന ബോദ്ധ്യത്തോടെ എപ്പോഴും ഒരുങ്ങിയിരിക്കുകയെന്നതാണ് യഥാർത്ഥമായ ആത്മീയത.
​ഈ ലോകം നമുക്കു താൽക്കാലികമായ ഒരു താവളംമാത്രമാണ്. "ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്‌ഠവും സ്വര്‍ഗ്ഗീയവുമായതിനെ ലക്ഷ്യംവയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന്‌ ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ."
(ഹെബ്രായര്‍ 11 : 16)

മരണത്തെ ഭയപ്പെടേണ്ട ഒന്നായല്ല, മറിച്ച് ദൈവത്തെ മുഖാമുഖം കാണാനുള്ള വാതിലായാണു കാണേണ്ടത്. വിവേകവതികളായ കന്യകമാരെപ്പോലെ, വിളക്കിൽ എണ്ണ കരുതിക്കൊണ്ട്, മണവാളന്റെ വരവിനായി നമ്മൾ കാത്തിരിക്കണം. "അതുകൊണ്ട്‌ ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണിക്കൂറോ നിങ്ങളറിയുന്നില്ല." (മത്തായി 25:13).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മരണത്തെയും വിധിയെയുംകുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിൽ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ സാദ്ധ്യമായ സമയം എന്നനിലയിലുള്ള മനുഷ്യജീവിതത്തിനു മരണം അന്ത്യംകുറിക്കുന്നു. വിധിയെപ്പററി പുതിയനിയമം പറയുന്നത് ഒന്നാമതായി, യേശുവിൻെറ ദ്വിതീയാഗമനവേളയിൽ അവിടുന്നുമായുള്ള അന്തിമസമാഗമത്തിൻ്റെ പശ്ചാത്തലത്തിലാണ്. എന്നാൽ ഓരോ വ്യക്തിയും മരണം കഴിഞ്ഞ് ഉടനെതന്നെ തൻ്റെ പ്രവൃത്തികൾക്കും വിശ്വാസത്തിനുമനുസൃതമായി പ്രതിഫലം സ്വീകരിക്കുമെന്നു പലപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ദരിദ്രനായ ലാസറിന്റെ ഉപമയും ക്രിസ്തു കുരിശിൽക്കിടന്നു നല്ലകള്ളനോടു പറഞ്ഞ വാക്കുകളും അതുപോലെതന്നെ പുതിയനിയമത്തിലെ മറ്റു പല ഭാഗങ്ങളും ആത്മാവിന്റെ ഭാഗധേയത്തെപ്പറ്റി - ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കാവുന്ന അന്തിമ ഭഗധേയത്തെപ്പറ്റി - പറയുന്നുണ്ട്. (CCC 1021)

ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തിൽത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തൻ്റെ അമർത്ത്യമായ ആത്മാവിൽ തന്റെ ശാശ്വതപ്രതിഫലം സ്വീകരിക്കുന്നു ഒരു ശുദ്ധീകരണപ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കിൽ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം." (CCC 1022). 

നല്ലൊരു മരണത്തിനായൊരുങ്ങുകയെന്നത് ഓരോ വിശ്വാസിയുടെയും കടമയാണ്.
വിശുദ്ധഅഗസ്റ്റിൻ മനോഹരമായി പറഞ്ഞു: "മരണം ഒരവസാനമല്ല, അനന്തതയിലേക്കുള്ള തുടക്കമാണ്." നമ്മുടെ ഹൃദയം ദൈവത്തിൽ വിശ്രമിക്കുന്നതുവരെ അതിനു സമാധാനമില്ലെന്നും അദ്ദേഹമോർമ്മിപ്പിച്ചു. വിശുദ്ധഫ്രാൻസ്സിസ് അസ്സീസി മരണത്തെ 'സഹോദരി മരണം' എന്നാണു വിളിച്ചത്; കാരണം അതു നമ്മളെ ദൈവത്തിലേയ്ക്കു നയിക്കുന്ന വഴിയാണ്. "ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു" എന്ന് അവസാനനിമിഷംവരെ ഉരുവിടാൻ വിശുദ്ധമരിയ ഫൗസ്റ്റീന നമ്മെ പഠിപ്പിക്കുന്നു. ദൈവകാരുണയിൽ ആശ്രയിക്കുന്നവനു മരണഭയമില്ല, മറിച്ച് സ്വർഗ്ഗീയഭവനത്തിലേക്കുള്ള യാത്രയുടെ സന്തോഷമാണുള്ളത്.
നമ്മുടെ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ചിന്തിക്കാം. എപ്പോൾ വേണമെങ്കിലും ദൈവസന്നിധിയിൽ നിൽക്കാൻ തക്കവിധം ഹൃദയശുദ്ധിയോടെ ജീവിക്കാൻ നമുക്കു പരിശ്രമിക്കാം. നല്ല മരണം ലഭിക്കാനായി വിശുദ്ധയൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത തേടാം.

പ്രാർത്ഥന:
കർത്താവേ, എന്റെ ജീവിതം അങ്ങേയ്ക്കായി സമർപ്പിക്കുന്നു. ഏതു നിമിഷവും അങ്ങയെ മുഖാമുഖം കാണാൻതക്കവിധം ഒരുക്കമുള്ളൊരു ഹൃദയം എനിക്കു നൽകണമേ. നല്ലൊരു മരണം നൽകി എന്നെ അനുഗ്രഹിക്കണമേ. ആമേൻ.

✝️🙏 Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Tuesday, 24 March 2026

നോമ്പുകാലചിന്തകൾ, 31-ാം ദിവസം

🌹 പരിശുദ്ധയമ്മയുടെ മദ്ധ്യസ്ഥത 🌹
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ നാല്പതു ചിന്തകൾ
​ചിന്താവിഷയം:
🔥 ഇതാ, കർത്താവിന്റെ ദാസി! 🔥

​ഇന്ന് 2026 മാർച്ച് 25, ആഗോളസഭ മംഗലവാർത്താ തിരുനാൾ  ആഘോഷിക്കുന്ന സുദിനം.
 രക്ഷാകരചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷമാണത്. ദൈവഹിതത്തിനു പൂർണ്ണമായി വഴങ്ങി, 'അതെ' (Fiat) എന്നു പറഞ്ഞുകൊണ്ട് പരിശുദ്ധമറിയം നമുക്കു മാതൃകയായി മാറുന്നു. ജീവിതത്തിലെ പ്രതിസന്ധികളിലും സന്ദേഹങ്ങളിലും "അവിടുത്തെ ഹിതംപോലെ നടക്കട്ടെ" എന്നു പറയാൻ അമ്മ നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധമറിയത്തിന്റെ ഈ സമർപ്പണമാണ് രക്ഷകൻ ലോകത്തിലേക്കു വരാൻ വഴിയൊരുക്കിയത്.
​ഗബ്രിയേൽ ദൂതന്റെ അറിയിപ്പിനുമുമ്പിൽ മറിയം നൽകിയ മറുപടി ഇന്നും നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയാണ്: "ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ" (ലൂക്കാ 1:38). തന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി പൂർണ്ണമായി മനസ്സിലായില്ലെങ്കിലും, ദൈവത്തിന്റെ വിശ്വസ്തതയിൽ വിശ്വസിച്ചുകൊണ്ട് അവൾ തന്നെത്തന്നെ സമർപ്പിച്ചു. ഈ നോമ്പുകാലയാത്രയിൽ അമ്മയോടൊപ്പം ചേർന്നുനിൽക്കുമ്പോൾ, നമ്മുടെ ജീവിതത്തിലും ദൈവഹിതം നിറവേറാൻ നമുക്കു പ്രാർത്ഥിക്കാം.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മംഗലവാർത്തയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "പുരുഷനെയറിയാതെ പരിശുദ്ധാത്മക്തിയാൽ താൻ "അത്യുന്നതൻ്റെ പുതനു", ജന്മം നൽകും എന്ന അറിയിപ്പു ലഭിച്ചയുടൻ, മറിയം വിശ്വാസത്തിന്റെ വിധേയത്വത്തോടെ, “ദൈവത്തിന് അസാദ്ധ്യമായി യാതൊന്നുമില്ല" എന്ന ഉറപ്പോടെ പ്രതിവചിച്ചു "ഇതാ കർത്താവിന്റെ ദാസി, നിൻ്റെ വാക്കുപോലെ എന്നിൽ സംഭവിക്കട്ടെ" ദൈവത്തിന്റെ വാക്കിന് ഇങ്ങനെ പ്രത്യുത്തരം നൽകികൊണ്ട്, മറിയം യേശുവിൻെറ അമ്മയായി. രക്ഷയെ സംബന്ധിച്ച ദൈവേഷ്‌ടത്തെ പൂർണഹൃദയത്തോടെ ആശ്ലേഷിച്ചുകൊണ്ട്, പാപത്തിന്റെ യാതൊരു വിഘ്നവുംകൂടാതെ മറിയം തന്നെത്തന്നെ മുഴുവനായും സ്വപുത്രനും അവിടുത്തെ രക്ഷാകരപ്രവർത്തനത്തിനും സമർപ്പിച്ചു. സ്വപുത്രനോടൊത്തും അവിടുന്നിൽ ആശ്രയിച്ചുകൊണ്ടും ദൈവകൃപയാൽ, പരിത്രാണകർമ്മത്തിന്റെ രഹസ്യത്തിനു ശുശ്രൂഷചെയ്യാൻ വേണ്ടിയാണ്, അവൾ ഇങ്ങനെ ചെയ്ത‌ത്.


വിശുദ്ധ ഇരണേവൂസ് പ്രസ്‌താവിക്കുന്നതുപോലെ 'സ്വന്തം അനുസരണംമൂലം മറിയം തനിക്കും മാനവവംശം മുഴുവനും രക്ഷാഹേതുവായിത്തീർന്നു. അതുകൊണ്ടാണ്, അനേകം ആദിമസഭാപിതാക്കന്മാർ ഉദ്ഘോഷിക്കുന്നത്: “ഹവ്വ”യുടെ ധിക്കാരംമൂലമുണ്ടായ ബന്ധനമഴിക്കുവാൻ മറിയത്തിന്റെ അനുസരണത്തിനു കഴിഞ്ഞു. കന്യകയായ ഹവ്വാ അവിശ്വാസംകൊണ്ടുതീർത്ത ബന്ധനത്തെ, മറിയം തന്റെ വിശ്വാസംകൊണ്ട് അഴിച്ചുകളഞ്ഞു. "ഹവ്വായോട് ഉപമിച്ചുകൊണ്ട്, സഭാപിതാക്കന്മാർ അവളെ "ജീവിക്കുന്നവരുടെ മാതാവ്" എന്നു പ്രകീർത്തിക്കുന്നു; “ഹവ്വായിലൂടെ മരണം, മറിയത്തിലൂടെ ജീവൻ" എന്ന് അവർ പ്രസ്ത‌ാവിക്കുകയും ചെയ്യുന്നു." (CCC 494).
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ 'റെഡംപ്തോറിസ് മാറ്റർ' (Redemptoris Mater - രക്ഷകൻ്റെ അമ്മ) എന്ന ചാക്രികലേഖനത്തിൽ മറിയത്തിന്റെ വിശ്വാസത്തെ "മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അനുസരണം" എന്നാണു വിശേഷിപ്പിച്ചത്. "മറിയം ക്രിസ്തുവിനെ ഉദരത്തിൽ സ്വീകരിക്കുന്നതിനു മുമ്പേ തന്റെ ഹൃദയത്തിൽ സ്വീകരിച്ചു." എന്ന് വിശുദ്ധഅഗസ്റ്റിൻ നമ്മളെ ഓർമ്മപ്പെടുത്തുന്നു. ഏകരക്ഷകനായ യേശുക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ച്, അവിടുത്തെ ഹിതത്തിന് അനുസരിച്ച് ജീവിതം ക്രമപ്പെടുത്താൻ നമുക്കു ശ്രദ്ധിക്കാം. ദൈവഹിതത്തിനു കീഴ്‌വഴങ്ങുന്നതാണ് ഏറ്റവും വലിയ ആരാധനയെന്ന് വിശുദ്ധ മരിയ ഫൗസ്റ്റീനയും തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. അമ്മയുടെ സ്തോത്രഗീതത്തിൽ നാം വായിക്കുന്നതുപോലെ, "എന്റെയാത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിലാനന്ദിക്കുന്നു" (ലൂക്കാ 1:46-47). എന്നു നമുക്കും അനുദിനം പ്രഖ്യാപിക്കാം.

​ഇന്നു നമുക്കൊരു തീരുമാനമെടുക്കാം:
എന്റെ ജീവിതത്തിൽ എനിക്കിഷ്ടപ്പെടാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ പരാതിപ്പെടാതെ, "ദൈവഹിതം നിറവേറട്ടെ" എന്നു പറഞ്ഞ്, അതു സ്വീകരിക്കാൻ ഞാൻ ശ്രമിക്കും. ഒരു 'നന്മ നിറഞ്ഞ മറിയമേ' എങ്കിലും ഭക്തിപൂർവ്വം ചൊല്ലി പരിശുദ്ധയമ്മയുടെ മദ്ധ്യസ്ഥത തേടും.

​പ്രാർത്ഥന:
പരിശുദ്ധയമ്മേ, ദൈവഹിതത്തിനു പൂർണ്ണമായി കീഴ്‌വഴങ്ങാൻ ഞങ്ങളെ പഠിപ്പിക്കണമേ. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന്റെ വിശ്വസ്തതയിൽ ശരണപ്പെടാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Monday, 23 March 2026

നോമ്പുകാലചിന്തകൾ, മുപ്പതാം ദിവസം

🫂 സാഹോദര്യം (Fraternity) 🫂
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
​ചിന്താവിഷയം:  ❤️ എല്ലാവരും സഹോദരങ്ങൾ ❤️

​ദൈവം സകല മനുഷ്യരുടെയും ഏകസ്രഷ്ടാവും പിതാവുമാണ്. നമ്മളോരോരുത്തരും ആ പിതാവിന്റെ മക്കളാണെന്ന തിരിച്ചറിവാണ് സാഹോദര്യത്തിന്റെ അടിസ്ഥാനം. ജാതി, മത, വർണ്ണവ്യത്യാസങ്ങൾക്കപ്പുറം ഓരോ മനുഷ്യനിലും ദൈവത്തിന്റെ പ്രതിച്ഛായ ദർശിക്കാനും അവരെ സഹോദരങ്ങളായി സ്വീകരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ലിയോ പതിനാലാമൻ പാപ്പ തന്റെ സന്ദേശങ്ങളിലൂടെ ആഹ്വാനംചെയ്യുന്നതുപോലെ, സ്നേഹത്തിന്റെ സംസ്കാരം കെട്ടിപ്പടുക്കാൻ വിദ്വേഷത്തിന്റെ മതിലുകൾ തകർക്കപ്പെടേണ്ടതുണ്ട്.
​വിശുദ്ധ ഗ്രന്ഥം നൽകുന്ന പ്രത്യാശയുടെ സന്ദേശം അബ്രഹാമിലൂടെയാണാരംഭിക്കുന്നത്. "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും." (ഉല്പത്തി 12:3) എന്ന വാഗ്ദാനം സകല മനുഷ്യരെയും ഉൾക്കൊള്ളുന്ന ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പ്രഖ്യാപനമായിരുന്നു. ഈ വാഗ്ദാനം പൂർത്തിയായത് യേശുക്രിസ്തുവിലൂടെയാണ്. ക്രിസ്തു കുരിശിൽ മരിച്ചത് ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിനുവേണ്ടിയല്ല, സകല മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയാണ്. "ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന്‌ ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല." (1 യോഹന്നാൻ 4:20). സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും (മത്തായി 5:9).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സാമൂഹികസാഹോദര്യത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "മാനവസഹാനുഭാവത്തിൻ്റെ തത്വം, "സൗഹൃദം" "സാമൂഹികഉപവി" എന്നീ വാക്കുകളിൽ സ്‌പഷ്‌ടമാക്കപ്പെടുന്ന അതേ തത്വം, മാനുഷികവും ക്രിസ്‌തീയവുമായ സാഹോദര്യത്തിന്റെ സ്പ‌ഷ്‌ടമായ ആവശ്യകതയാണ്. 

"ഇന്നു വളരെ വ്യാപകമായി പടർന്നിട്ടുള്ള ഒരു തിന്മയാണ് മനുഷ്യർക്കു പരസ്‌പരമുള്ള ആവശ്യത്തിന്റെയും സ്നേഹത്തിന്റെയും നിയമത്തോടുള്ള അവഗണന. ഈ നിയമം നമ്മുടെ പൊതുവായ ഉദ്ഭവവും ഏതൊക്കെ ജനതകളിൽപ്പെട്ടവരായാലും എല്ലാ മനുഷ്യരുടെയും ബൗദ്ധികപ്രകൃതിയിലുള്ള സമത്വവും നമ്മോടു കല്പിക്കുന്നത് പാപപങ്കിലമായ മനുഷ്യരാശിക്കുവേണ്ടി യേശുക്രിസ്തു കുരിശാകുന്ന അൾത്താരയിൽ തൻ്റെ സ്വർഗ്ഗീയപിതാവിനു സമർപ്പിച്ച വീണ്ടെടുപ്പിൻ്റെ ബലിയിലൂടെ മുദ്രിതവുമാണ്." (CCC 1939).
സകല സൃഷ്ടികളിലും സാഹോദര്യത്തെ ദർശിച്ച വിശുദ്ധനാണ് ഫ്രാൻസിസ് അസീസി. "കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരുപകരണമാക്കണമേ" എന്ന അദ്ദേഹത്തിന്റെ പ്രാർത്ഥന ഇന്നും ലോകത്തിനു വഴികാട്ടിയാണ്. വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ പ്രബോധനങ്ങളിൽ നിരന്തരം ഊന്നിപ്പറഞ്ഞിരുന്നത്, "നീതിയുടെയും സാഹോദര്യത്തിന്റെയും ഫലമാണ് സമാധാനം" എന്നാണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങൾ നടക്കുമ്പോൾ, സമാധാനദാതാവായ ദൈവത്തിനു മുമ്പിൽ കണ്ണീരോടെ പ്രാർത്ഥിക്കാൻ നമുക്കു കടമയുണ്ട്. ക്രിസ്തുവിന്റെ കുരിശിലെ ബലി സകല മനുഷ്യരെയും ഒന്നിപ്പിക്കാനുള്ള സ്നേഹത്തിന്റെ അടയാളമാണെന്ന് നമ്മൾ തിരിച്ചറിയണം. ആ ബലിയുടെ യോഗ്യതയേറ്റടുക്കാനുള്ള ഹൃദയവിശാലത മനുഷ്യകുലത്തിനുണ്ടാകട്ടെ.

ഇന്നു നമുക്കൊരു തീരുമാനമെടുക്കാം: - നമ്മൾ ശത്രുപക്ഷത്തു നിറുത്തിയിട്ടുള്ളവരോ നമ്മളോട് പിണക്കമുള്ളവർക്കോവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാനുള്ള തീരുമാനം! എല്ലാവരിലും ദൈവത്തിന്റെ പ്രതിച്ഛായ ദർശിക്കാനും, വിദ്വേഷം വെടിഞ്ഞ് സമാധാനത്തിന്റെ പാലങ്ങൾ പണിയാനും നമുക്ക മുൻകൈയെടുക്കാം.

​പ്രാർത്ഥന:
സമാധാനത്തിന്റെ രാജാവായ കർത്താവേ, ലോകമെങ്ങും അങ്ങയുടെ സമാധാനം പകരണമേ. എല്ലാ മനുഷ്യരും അങ്ങയുടെ മക്കളാണെന്ന ബോദ്ധ്യത്തോടെ സാഹോദര്യത്തിൽ കഴിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Sunday, 22 March 2026

നോമ്പുകാലചിന്തകൾ ഇരുപത്തൊമ്പതാം ദിവസം

🙋🏻 വിവേകമുള്ളവരാകാം. 🙋🏻
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ; നാല്പതു ചിന്തകൾ - ഇരുപത്തൊമ്പതാം ദിവസം.


​ചിന്താവിഷയം:
☑️ ശരിയായ പ്രതികരണങ്ങൾ, ശരിയായ തീരുമാനങ്ങൾ ☑️

​നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും നമ്മളെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ആത്മീയനിലവാരത്തെ നിർണ്ണയിക്കുന്നത്. എന്തു സംസാരിക്കണം, എവിടെ നിൽക്കണം, ഏതു വഴി തിരഞ്ഞെടുക്കണം എന്നെല്ലാം തീരുമാനിക്കേണ്ടിവരുമ്പോൾ, ലോകത്തിന്റെ യുക്തിയേക്കാളുപരി, ദൈവികജ്ഞാനം നമുക്കാവശ്യമാണ്. വിവേകപൂർണ്ണമായ ജീവിതം നമ്മളെ വീഴ്ചകളിൽനിന്നു സംരക്ഷിക്കുകയും ദൈവഹിതത്തോടു ചേർത്തുനിറുത്തുകയും ചെയ്യുന്നു.
​വിശുദ്ധഗ്രന്ഥം നമ്മളെയോർമ്മിപ്പിക്കുന്നു: "ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവർ വിവേകികളാകും" (സങ്കീർത്തനങ്ങൾ 111:10). വിവേകം, കേവലം ബുദ്ധിശക്തിയോ യുക്തിചിന്തയോ അല്ല, നന്മയും തിന്മയും തിരിച്ചറിയാനുള്ള കൃപയാണ്. സോളമൻ രാജാവ് ദൈവത്തോടു പ്രാർത്ഥിച്ചതിപ്രകാരമായിരുന്നു: "നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ പോരുന്ന വിവേകം ഈ ദാസനു നൽകിയാലും" (1 രാജാക്കന്മാർ 3:9). തിന്മയിൽനിന്ന് അകന്നുനിൽക്കുന്നതാണ് യഥാർത്ഥവിവേകമെന്ന് ജോബ് 28:28 സാക്ഷ്യപ്പെടുത്തുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിവേകത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "വിവേകമെന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യഥാർത്ഥനന്മയെ തിരിച്ചറിയാനും അതു പ്രാപിക്കുന്നതിനുവേണ്ടി ശരിയായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാനും നമ്മുടെ പ്രായോഗികബുദ്ധിയെ സജ്ജീകരിക്കുന്ന സുകൃതമാണ്. “വിവേകിയായ മനുഷ്യൻ തന്റെ മാർഗ്ഗത്തിൽ ശ്രദ്ധവയ്ക്കുന്നു" "നിങ്ങൾ സമചിത്തരും പ്രാർ ഥനയിൽ ജാഗരൂകരുമായിരിക്കുവിൻ" (1 പത്രോസ് 4:7) 'പ്രവർത്തനനിരതമായ, ശരിയായ ബുദ്ധിയാണു വിവേകം' എന്ന്, അരിസ്റ്റോട്ടലിനെ ഉദ്ധരിച്ചുകൊണ്ട് വിശുദ്ധതോമസ് അക്വീനാസ് എഴുതുന്നു. അത് ഭീരുത്വമോ ഭയമോ ദ്വന്ദഭാവമോ കാപട്യമോ ആയി തെറ്റിദ്ധരിക്കരുത്. അത്, 'സുകൃതങ്ങളുടെ സാരഥി' എന്നു വിളിക്കപ്പെടുന്നു. അതു നിയമവും അളവും നിശ്ചയിച്ചു മററു സുകൃതങ്ങളെ നയിക്കുന്നു. വിവേകം മനഃസാക്ഷിയുടെ വിധിതീർപ്പിനെ നേരിട്ടു നയിക്കുന്നു. വിവേകമുള്ള മനുഷ്യൻ തൻ്റെ പെരുമാറ്റത്തെ ഈ വിധിതീർപ്പിനനുസൃതമായി നിശ്ചയിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു. ഈ സുകൃതത്തിൻ്റെ സഹായത്താൽ ഒററപ്പെട്ട സംഭവങ്ങളിൽ ധാർമ്മികതത്വങ്ങളെ നമ്മൾ തെറ്റുകൂടാതെ പ്രയോഗിക്കുകയും നേടാനുള്ള നന്മയേയും വർജ്ജിക്കാനുള്ള തിന്മയേയും സംബന്ധിച്ച സംശയങ്ങളെ കീഴടക്കുകയും ചെയ്യുന്നു." (CCC 1806). 

ഈ വിവേകം ലഭിക്കുന്നതാകട്ടെ, പരിശുദ്ധാത്മാവിന്റെ ദാനത്തിലൂടെയാണെന്ന് ഏശയ്യാ 11:2 ലൂടെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്.
​ 
"ദൈവത്തോടുള്ള സ്നേഹത്താൽ നയിക്കപ്പെടുന്ന വിവേചനബുദ്ധി" എന്നാണു വിശുദ്ധഅഗസ്റ്റിൻ വിവേകത്തെ വിശേഷിപ്പിച്ചത്. ലോകത്തിന്റെ പ്രലോഭനങ്ങൾക്കിടയിൽ ദൈവത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കാൻ വിവേകം നമ്മെ സഹായിക്കുന്നു. വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ പ്രബോധനങ്ങളിൽ വിവേകത്തെ 'ആത്മീയമായ കാഴ്ച'യെന്നു വിശേഷിപ്പിച്ചു. കൃത്യമായ ലക്ഷ്യബോധത്തോടെ ക്രിസ്തുവിലേക്കു നീങ്ങാൻ ഈ കാഴ്ച അത്യന്താപേക്ഷിതമാണ്. "പ്രബോധനം കേട്ടു വിവേകികളായിത്തീരുവിൻ; അതിനെ അവഗണിക്കരുത്" (സുഭാഷിതങ്ങൾ 8:33) എന്ന വചനം തങ്ങളുടെ ജീവിതത്തിൽ യഥാവിധി പ്രാവർത്തികമാക്കിയവരാണ്, തിരുസഭയിലെ വിശുദ്ധരെല്ലാവരും.
ഇന്നുമുതൽ ചെറുതോ വലുതോ ആയ ഏതെങ്കിലും തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ് പരിശുദ്ധാത്മാവിന്റെ സഹായം തേടാൻ നമുക്കു പരിശീലിക്കാം. സാമൂഹിക ഇടപെടലുകളിൽ അനാവശ്യമായ സംസാരങ്ങളിൽനിന്നും തർക്കങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ വിവേകപൂർവ്വം നമു പരിശ്രമിക്കാം.

​പ്രാർത്ഥന:
കർത്താവേ, നന്മയും തിന്മയും തിരിച്ചറിയാനുള്ള വിവേകം എനിക്കു നൽകണമേ. എന്റെ വാക്കുകളും പ്രവൃത്തികളും അങ്ങേയ്ക്കു പ്രിയപ്പെട്ടതാകാൻ എന്നെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Friday, 20 March 2026

നോമ്പുകാലചിന്തകൾ 28-ാം ദിവസം

🙋🏻 ആത്മധൈര്യം 🙋🏻
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതു ചിന്തകൾ - 28-ാം ദിവസം


​ചിന്താവിഷയം:
🔥 പരീക്ഷകളിൽ പതറാതെ 🔥

​ക്രിസ്തീയജീവിതം എല്ലായ്പോഴും ഒരാത്മീയപോരാട്ടത്തിന്റെ ജീവിതമാണ്. പ്രലോഭനങ്ങളും പരീക്ഷകളും പ്രതിസന്ധികളും നമ്മുടെ ജീവിതത്തിൽ കടന്നുവരുമ്പോൾ ഭയപ്പെടുകയല്ല, ദൈവത്തിൽ പൂർണ്ണഹൃദയത്തോടെ അഭയം തേടുകയാണ് നമ്മൾ ചെയ്യേണ്ടത്. ക്രിസ്തുവിനോടു ചേർന്നുനിൽക്കുന്ന ഒരു വ്യക്തിയെ തളർത്താൻ ലോകത്തിലെ ഒന്നിനും കഴിയില്ല. ജീവിതത്തിലെ ഇരുളടഞ്ഞ വഴികളിലൂടെ നടക്കുമ്പോളും പതറാതെ മുന്നേറാനാവശ്യമായ ആത്മധൈര്യം നമുക്കു ലഭിക്കുന്നത് പരിശുദ്ധാത്മാവ് നൽകുന്ന കൃപാദാനത്താലാണ്.
​വിശുദ്ധഗ്രന്ഥം നമ്മളോടു പറയുന്നു: "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണു നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിറുത്തും."
(ഏശയ്യാ 41 : 10). ദൈവം നമ്മോടുകൂടെയുണ്ടെന്ന ഈ വലിയ ഉറപ്പാണ്  ആത്മീയപോരാട്ടങ്ങളിൽ നമുക്കു കരുത്തുപകരുന്നത്. ജോഷ്വയോടു കർത്താവ് അരുളിച്ചെയ്തതുപോലെ, "ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും."
(ജോഷ്വ 1 : 9). ഈ ദൈവസാന്നിധ്യമാണ്. നമ്മുടെ ഭയങ്ങളെ നീക്കി ആത്മധൈര്യം പകരുന്നത്. " കര്‍ത്താവ്‌ എന്റെ പ്രകാശവും രക്ഷയുമാണ്‌, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ്‌ എന്റെ ജീവിതത്തിനു കോട്ടയാണ്‌, ഞാന്‍ ആരെ പേടിക്കണം?"
(സങ്കീര്‍ത്തനങ്ങള്‍ 27 : 1).

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആത്മധൈര്യത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: മനഃസ്ഥൈര്യമെന്നത്. പ്രയാസങ്ങളിൽ ഉറപ്പും നന്മ പിന്തുടരുന്നതിൽ! സ്ഥിരതയുമുറപ്പാക്കുന്ന ധാർമ്മികസുകൃതമാണ്. ധാർമ്മികജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുക്കുവാനും തടസ്സങ്ങളെ കീഴടക്കുവാനുമുള്ള തീരുമാനത്തെ അതു ശക്തിപ്പെടുത്തുന്നു. ഭയത്തെ, - മരണഭയത്തെപ്പോലും, കീഴടക്കാനും പരീക്ഷണങ്ങളും പീഡനങ്ങളും നേരിടാനും മനഃസ്ഥൈര്യമെന്ന സുകൃതം ഒരുവനെ കഴിവുള്ളവനാ ക്കുന്നു. നീതിപൂർവ്വകമായ ഒരു കാര്യത്തിനുവേണ്ടി തന്റെ ജീവനെ ഉപേക്ഷിക്കാൻമാത്രമല്ല ബലിയർപ്പിക്കാപോലും ഒരുവനെ ഇതു സന്നദ്ധനാക്കുന്നു. “കര്‍ത്താവാണ് എന്റെ ബലവും എന്റെ ഗാനവും "
(സങ്കീര്‍ത്തനങ്ങള്‍ 118 : 14) - CCC 1808.

"എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‌കിയത്‌; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്‌."
(2 തിമോത്തേയോസ്‌ 1 : 7 ).

വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ ശുശ്രൂഷയിലുടനീളം, ക്രിസ്തുവിനായി ഹൃദയവാതിലുകൾ തുറന്നുകൊടുക്കുന്നവന് ലോകത്തെ ജയിക്കാനുള്ള ആത്മധൈര്യം ലഭിക്കുമെന്ന് നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. “ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമുള്ളവരായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയി രിക്കുന്നു." (യോഹന്നാൻ 16:33) എന്ന, ക്രിസ്തുവിന്റെ വചനം വിശുദ്ധമരിയ ഫൗസ്റ്റീനയ്ക്കും വലിയ കരുത്തായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും ദൈവത്തിന്റെ കരുണയിൽ വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ ധീരതയെന്ന് വിശുദ്ധഫൗസ്റ്റീന നമ്മളെ പഠിപ്പിക്കുന്നു. വിശുദ്ധഅഗസ്റ്റിനെപ്പോലെ, "നമ്മുടെ ബലഹീനതയിൽ ദൈവമാണ് നമ്മുടെ ബലം." എന്ന തിരിച്ചറിവിലേക്ക് നമ്മൾ വളരണം.

ഇന്ന് നമ്മൾ നേരിടുന്ന ചെറുതും വലുതുമായ പ്രതിസന്ധികളിലും പരീക്ഷകളിലും പരാതിപ്പെടാതെ പ്രാർത്ഥനയിൽ ശക്തരാകാൻ നമുക്കു പരിശ്രമിക്കാം. പ്രലോഭനങ്ങളുണ്ടാകുമ്പോൾ തിരുവചനങ്ങളിലൂടെ അവയെ നേരിടാൻ തക്കവിധം, വചനം വായിക്കാനും പഠിക്കാനും ഹൃദിസ്ഥമാക്കാനും നമുക്കു പരിശ്രമിക്കാം.

പ്രാർത്ഥന:
കർത്താവേ, ജീവിതത്തിലെ പ്രതിസന്ധികളിൽ പതറാതെ നിൽക്കാൻ എനിക്ക് ആത്മധൈര്യം നൽകണമേ. പരീക്ഷകളിൽ വീണുപോകാതെ അങ്ങയോടു ചേർന്നുനിൽക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. ആമേൻ.

✝️🙏 ​Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ ✝️🙏