വലിയ നോമ്പിൻ്റെ നാല്പതു ദിവസങ്ങൾ; നാല്പതു ചിന്തകൾ.
എട്ടാം ദിവസം
ചിന്താവിഷയം: സഹനങ്ങളെ ദൈവഹിതത്തിനു വിട്ടുകൊടുക്കുക.
നോമ്പുകാലം നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത് കാൽവരിയിലേയ്ക്കാണ്. ക്രിസ്തീയജീവിതത്തിന്റെ രക്ഷാകരമായ ശക്തി, നമ്മൾ പൂർണ്ണമായി ദർശിക്കുന്നതവിടെയാണ്. ഈശോ നമ്മളോടരുളിച്ചെയ്യുന്നു: "ആരെങ്കിലും എന്നെയനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെയനുഗമിക്കട്ടെ." (മത്തായി 16:24).
ലോകത്തിന്റെ ദൃഷ്ടിയിൽ കുരിശ് പരാജയമായിരിക്കാം, എന്നാൽ വിശ്വസിക്കുന്നവർക്ക് അത് ദൈവീകമായ രക്ഷയുടെ അടയാളമാണ്. പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ: "ഞങ്ങളാകട്ടെ, യഹൂദര്‍ക്കിടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ പ്രസംഗിക്കുന്നു" (1 കോറിന്തോസ് 1:23).
നമ്മുടെ ജീവിതത്തിലെ രോഗങ്ങൾ, സാമ്പത്തികപ്രതിസന്ധികൾ, മാനസികവിഷമങ്ങൾ എന്നിവയെല്ലാം നമ്മ ചുമക്കുന്ന കുരിശുകളാണ്. പലപ്പോഴും ഇവയെ ഭാരമായിക്കണ്ട് നമ്മ പരാതിപ്പെടുകയും തളർന്നുപോകുകയും ചെയ്യുന്നു. അത്തരം ചിന്താഗതികൾ നമുക്കു തിരുത്താം. ഈ നോമ്പുകാലത്ത്, നമ്മുടെ സഹനങ്ങളെ ക്രിസ്തുവിന്റെ കുരിശിനോടു ചേർത്തുവയ്ക്കാൻ നമുക്കു പരിശ്രമിക്കാം. ക്രിസ്തുവിന്റെ ഹൃദയത്തിൽനിന്നൊഴുകുന്ന കാരുണ്യത്തിന്, നമ്മുടെ ബലഹീനതകളെ കരുത്തായും, തകർച്ചകളെ കരുത്തായും, പശ്ചാത്താപത്തെ പുതുജീവനായും മാറ്റാൻസാധിക്കും. സഹനങ്ങളുടെ മരുഭൂമിയിലൂടെയുള്ള ജീവിതയാത്രയിൽ, അഹങ്കാരത്തിന്റെയും ഭയത്തിന്റെയും ചങ്ങലകൾ തകർക്കാൻ കുരിശിലെ ബലി നമ്മളെ സഹായിക്കുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു: "തങ്ങളുടെ കുരിശെടുത്ത്, അവിടുത്തെയനുഗമിക്കാൻ, അവിടുന്ന് തൻ്റെ ശിഷ്യരെ ആഹ്വാനംചെയ്യുന്നു. കാരണം ക്രിസ്തു നമുക്കുവേണ്ടി സഹിച്ചു; അവിടുത്തെ കാലടികളെ പിന്തുടരാൻ നമുക്കൊരു മാതൃക നല്കുകയുംചെയ്തു. തൻ്റെ രക്ഷാകരബലിയോട്, അതിൻ്റെ ഗുണഭോക്താക്കളേയും ബന്ധപ്പെടുത്താൻ യേശു ആഗ്രഹിക്കുന്നു. (CCC - 618) ക്രിസ്തു തൻ്റെ പീഢാസഹനവും കുരിശുമരണവും വഴി സഹനത്തിനു പുതിയൊരർത്ഥം നല്കി. അതുമുതൽ നമ്മെ അവിടുത്തോട് അനുരൂപപ്പെടുത്താനും അവിടുത്തെ രക്ഷാകരമായ പീഢാസഹനത്തോട് ഐക്യപ്പെടുത്താനും അതിന് (സഹനത്തിന്) കഴിയും. (CCC 1505)
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ 'സൽവിഫിച്ചി ദൊലോരിസ്' എന്ന പ്രബോധനത്തിൽ വ്യക്തമാക്കുന്നതുപോലെ, സഹനങ്ങളിൽ ക്രിസ്തുവിനോട് ഒന്നായിരിക്കുമ്പോൾ മനുഷ്യൻ തന്റെ ജീവിതത്തിന്റെ പൂർണ്ണത കണ്ടെത്തുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ കർത്താവ് അരുളിച്ചെയ്യുന്നു: "വേദനകളിലും നിന്ദനങ്ങളിലും എന്നോട് അല്പംമാത്രം സാദൃശംവഹിക്കുന്നവർ, എൻ്റെ മഹത്വത്തിലും അല്പംമാത്രമേ എൻ്റെ സാദൃശം വഹിക്കുകയുള്ളൂ." (ഡയറി 446).
കുരിശില്ലാതെ ഉത്ഥാനമില്ലെന്ന സത്യം തിരിച്ചറിഞ്ഞ്, നമ്മുടെ അനുദിനകുരിശുകൾ പ്രത്യാശയോടെ വഹിക്കാൻ ഈ നോമ്പുകാലം നമ്മളെ ശക്തിപ്പെടുത്തട്ടെ.
നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രത്യേകകഷ്ടതയെയോ പ്രയാസത്തെയോ പരാതികൂടാതെ ഏറ്റെടുക്കാനും ലോകരക്ഷയ്ക്കായി അത് ഈശോയുടെ കുരിശിനോടു ചേർത്തു സമർപ്പിക്കാനും ഇപ്പോൾ നമുക്കു തീരുമാനമെടുക്കാം.
പ്രാർത്ഥന:
ഭാരമേറിയ കുരിശു ചുമന്നുകൊണ്ട്, കാൽവരി കയറിയ ഈശോയേ, എന്റെ ജീവിതത്തിലെ സങ്കടങ്ങളെയും വേദനകളെയും അങ്ങയുടെ പീഡാനുഭവത്തോടു ചേർത്തു സമർപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ കുരിശിലെ സ്നേഹം എനിക്കു പ്രത്യാശയും ഉത്ഥാനത്തിലുള്ള വിശ്വാസവുമേകട്ടെ.
ആമേൻ.
---------------------------------------------------
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ ഇതു പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment