നോമ്പിൻ്റെ നാല്പതു ദിനങ്ങൾ നാല്പതു ചിന്തകൾ
ദിവസം 10: ആത്മശോധന
ഇന്നത്തെ ചിന്താവിഷയം: ❤️
ഹൃദയത്തിനുള്ളിലേയ്ക്കൊരു യാത്ര❤️
നോമ്പുകാലത്തിന്റെ പത്തു ദിനങ്ങൾ നാം പിന്നിടുമ്പോൾ, നമ്മുടെ ആത്മീയയാത്ര എവിടെയെത്തിയെന്നു തിരിഞ്ഞുനോക്കേണ്ട സമയമായിരിക്കുന്നു. നമ്മളെടുത്ത തീരുമാനങ്ങൾ എത്രത്തോളം പാലിക്കാൻ നമുക്കു സാധിച്ചു? നമ്മുടെ സംസാരത്തിലും പ്രവൃത്തിയിലും ചിന്തയിലും ദൈവം സന്തോഷിക്കുന്നുണ്ടോ? പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: "നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിന്‍; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിന്‍. യേശുക്രിസ്‌തു നിങ്ങളിലുണ്ട് എന്നു നിങ്ങള്‍ക്കു ബോദ്ധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു." (2 കോറിന്തോസ് 13:5).
കുറ്റബോധത്തിൽ നീറാനല്ല നമ്മൾ ആത്മശോധന നടത്തേണ്ടത്. തെറ്റുകൾ തിരുത്തി, ദൈവത്തിലേക്കു കൂടുതലടുക്കാനുള്ള അവസരമാണ് ആത്മശോധനയിലൂടെ നമുക്കു ലഭിക്കുന്നത്. ഒരു കണ്ണാടിയിലെന്നപോലെ നമ്മുടെ ഹൃദയത്തെ നമുക്കു നോക്കിക്കാണാം. അവിടെയൊളിഞ്ഞിരിക്കുന്ന വിദ്വേഷം, അസൂയ, അലസത തുടങ്ങിയവയെ തിരിച്ചറിയാം. 2026 ലെ നോമ്പുകാലസന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പ പറഞ്ഞതുപോലെ വാക്കുകളിലെ മിതത്വംപാലിക്കാൻ നമുക്കു കഴിയുന്നുണ്ടോയെന്ന് പ്രത്യേകമായി പരിശോധിക്കാം. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്ക് സന്തോഷമാണോ മുറിവാണോ നൽകുന്നത്? സന്ധ്യാപ്രാർത്ഥനയ്ക്കു മുമ്പായി, അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിനു മുമ്പായി, അല്പനേരം നിശബ്ദമായിരുന്ന്, നമ്മുടെ വീഴ്ചകൾ തിരിച്ചറിഞ്ഞ് ദൈവസന്നിധിയിൽ ഏറ്റുപറയാം.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആത്മശോധനയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ഈ കൂദാശ (അനുരഞ്ജനകൂദാശ)
'സ്വീകരിക്കുന്നതിനൊരുക്കമായി, ദൈവവചനത്തിന്റെ വെളിച്ചത്തിൽ ഒരാത്മശോധന നടത്തേണ്ടതുണ്ട്. ഇതിന് ഏറ്റവും യോജിച്ച വിശുദ്ധഗ്രന്ഥഭാഗങ്ങൾ, പത്തു കല്പനകളിലും സുവിശേഷങ്ങളിലെയും അപ്പസ്തോലന്മാരുടെ ലേഖനങ്ങളിലേയും സന്മാർഗ്ഗപ്രബോനങ്ങളിലും കാണാം. മലയിലെ പ്രസംഗം, അപ്പസ്തോലികപ്രബോധനങ്ങൾ മുതലായവ ഇവയ്ക്കുദാഹരണങ്ങളാണ്." (CCC 1454).
വിശുദ്ധ അഗസ്റ്റിൻ ആത്മാവിനോട് ഇപ്രകാരം പറയുന്നു: "നിന്റെയുള്ളിലേക്കു നോക്കുക; സത്യം വസിക്കുന്നത് മനുഷ്യന്റെ ഉള്ളിലാണ്." (On True Religion - Chapter 39) നമ്മുടെ ആന്തരികതയിലേയ്ക്കു നോക്കാതെ ദൈവത്തെ കണ്ടെത്താൻ നമുക്കു സാധിക്കില്ല. ദൈവത്തോടുള്ള സ്നേഹത്തിൽ വളരാൻ നമ്മുടെ കുറവുകളെ സത്യസന്ധമായി ദൈവതിരുമുമ്പിൽ തുറന്നുവയ്ക്കാം.
ഇന്നു നമുക്കു തീരുമാനിക്കാം -
കുടുംബപ്രാർത്ഥനയ്ക്കു മുമ്പായി, അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിനു മുമ്പായി അഞ്ചു മിനുട്ട് നിശബ്ദമായിരുന്ന് എന്റെ വാക്കുകളെയും ചിന്തകളെയും ദൈവതിരുമുമ്പിൽ ശോധനചെയ്യും. അറിഞ്ഞോ അറിയാതെയോ ആരോടെങ്കിലും മോശമായി സംസാരിച്ചിട്ടുണ്ടെങ്കിൽ ദൈവത്തോടും ആ വ്യക്തിയോടും മാപ്പു ചോദിക്കും.
✝️പ്രാർത്ഥന:
എന്റെ ഹൃദയവിചാരങ്ങളെ അറിയുന്ന ദൈവമേ, നിഷ്പക്ഷമായി എന്നെത്തന്നെ കാണാൻ എന്നെ സഹായിക്കണമേ. എന്റെ വീഴ്ചകളിൽ തളരാതെ, അങ്ങയുടെ കാരുണ്യത്തിൽ വിശ്വസിച്ച് വിശുദ്ധിയിലേയ്ക്കു വളരാൻ, കൃപ നൽകണമേ. ആമേൻ. 🙏
🕎Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ മറ്റുള്ളവരുമായി പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment