Wednesday, 11 March 2026

നോമ്പുകാലചിന്തകൾ: ഇരുപതാം ദിവസം

❤️ നന്ദിയുള്ള ഹൃദയം ❤️
വലിയനോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ഇരുപതാം ദിവസം
​ചിന്താവിഷയം: അനുഗ്രഹങ്ങളെ തിരിച്ചറിയുക.

​നമുക്കില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിരന്തരം പരാതിപ്പെടുന്നതിനു പകരം, ദൈവം നമുക്കു നൽകിയ അനന്തമായ അനുഗ്രഹങ്ങൾക്കു നന്ദിപറയാൻ ഈ ദിവസം മാറ്റിവയ്ക്കാം. ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽപ്പോലും ദൈവത്തിന്റെ കരുതൽ ദർശിക്കുമ്പോളാണ് നമ്മുടെ വിശ്വാസം പൂർണ്ണമാകുന്നത്.
ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ കരുതലാണ്. നമ്മുടെ സംസാരവും പെരുമാറ്റവും നന്ദിയുള്ള ഹൃദയത്തിൽനിന്ന് ഉറവെടുക്കുന്നതാകണം. വിശുദ്ധ പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്കെഴുതിയ ലേഖനത്തിൽ നമ്മളെയോർമ്മിപ്പിക്കുന്നു: "മ്ലേച്ഛതയും വ്യര്‍ത്ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്ഞതാസ്‌തോത്രമാണ്‌ ഉചിതം" (എഫേസോസ്‌ 5:4).

യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയപ്പോൾ, അവരിൽ ഒരാൾമാത്രം മടങ്ങിവന്നു നന്ദി പറഞ്ഞ സംഭവത്തിലൂടെ കൃതജ്ഞതയുടെ പ്രാധാന്യം കർത്താവ് വെളിപ്പെടുത്തുന്നു: "യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒമ്പതുപേര്‍ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?" (ലൂക്കാ 17:17-18).

​ലിയോ പതിനാലാമൻ പാപ്പ നമ്മളെയോർമ്മിപ്പിക്കുന്നതുപോലെ, നന്ദിയുള്ള ഹൃദയത്തിലാണ് യഥാർത്ഥസന്തോഷം വസിക്കുന്നത്. നാം ശ്വസിക്കുന്ന വായുവിനേയും കഴിക്കുന്ന ആഹാരത്തേയും കൂടെയുള്ള പ്രിയപ്പെട്ടവരേയുംപ്രതി, ദൈവത്തിനു സ്തുതികളർപ്പിക്കാം.

നോമ്പുകാലം പരിത്യാഗത്തിൻ്റേതുമാത്രമല്ല, ദൈവം നൽകിയ ദാനങ്ങളെ നന്ദിയോടെ സ്മരിക്കാനുള്ള കാലംകൂടെയാണ്. ഹൃദയത്തിൽനിന്നുയരുന്ന ഒരു നന്ദിപ്രകടനം, ഏതു വലിയ പ്രാർത്ഥനയേക്കാളും ശക്തമാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം കൃതജ്ഞതാപ്രകാശനത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "യാചനാപ്രാർത്ഥനയിലെന്നപോലെ ഏതു സംഭവവും ഏതാവശ്യവും കൃതജ്ഞതാപ്രകടനത്തിനു കാരണമാകാം. വിശുദ്ധപൗലോസിന്റെ ലേഖനങ്ങൾ പലപ്പോഴും ആരംഭിക്കുന്നതും അവസാനിക്കുന്നതും കൃതജ്ഞതാപ്രകടനത്തോടെയാണ്. കർത്താവായ യേശു അതിൽ എപ്പോഴും സന്നിഹിതനാണ്. “എല്ലാകാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ, ഇതാണു യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുളള ദൈവഹിതം.” (1 തെസലോനിക്ക 5:18) “കൃതജ്ഞതാഭരിതരായി ഉണര്‍ന്നിരുന്ന്‌, നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍."
(കൊളോസോസ്‌ 4 : 2)"  - (CCC 2638).

വിശുദ്ധ അഗസ്റ്റിൻ പഠിപ്പിച്ചു: "ദൈവത്തിനു നൽകാൻ നമുക്കുള്ള ഏറ്റവും വലിയ കാഴ്ച, നന്ദിയുള്ള ഹൃദയമാണ്." തന്റെ ജീവിതത്തിലെ ഓരോ ചെറിയ പുഷ്പത്തിലും ദൈവസ്നേഹം ദർശിച്ച ലിസ്യുവിലെ വിശുദ്ധ തെരേസ (St. Therese of Lisieux) പഠിപ്പിക്കുന്നത്, നന്ദി പ്രകാശിപ്പിക്കുന്നതുവഴി നമ്മൾ ദൈവത്തിൽനിന്ന് കൂടുതലനുഗ്രഹങ്ങൾ സ്വീകരിക്കാൻ യോഗ്യരാകുന്നു, എന്നാണ്.

പരാതികൾക്കു പകരം  ഹൃദയത്തിൽ സ്തുതിപ്പുകൾ നിറയുമ്പോൾ നമ്മുടെ ആത്മീയയാത്ര ധന്യമാകുന്നു.
പരാതികൾ പൂർണ്ണമായുമൊഴിവാക്കി, എനിക്കു ലഭിച്ച പത്തു വലിയ അനുഗ്രഹങ്ങൾ ഒരു പേപ്പറിൽ എഴുതിവയ്ക്കുകയും ഓരോന്നിനും പ്രത്യേകംപ്രത്യേകം ദൈവത്തിനു നന്ദി പറയുകയും ചെയ്യുമെന്ന തീരുമാനം നമുക്കിന്നെടുക്കാം. ഇനിയുള്ള ദിവസങ്ങളിൽ അതു തുടരാം.

പ്രാർത്ഥന:
നന്മകളുടെ ഉറവിടമായ ദൈവമേ, അങ്ങ് എനിക്കു നൽകിയ എല്ലാ ദാനങ്ങൾക്കും ഞാൻ നന്ദി പറയുന്നു. കുറവുകളെയോർത്തു പരാതിപ്പെടാതെ, അനുഗ്രഹങ്ങളെയോർത്ത് അങ്ങയെ സ്തുതിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കു പങ്കുവെയ്ക്കണേ. ✝️🙏🏻

No comments:

Post a Comment