Monday, 30 March 2026

നോമ്പുകാലചിന്തകൾ 36-ാം ദിവസം

❄️ വിശുദ്ധവാരത്തിലെ ചൊവ്വാഴ്ച ❄️
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ നാല്പതു ചിന്തകൾ
36-ാം ദിവസം
​ചിന്താവിഷയം: 
🌟 ദൈവമെന്നെ ലോകത്തിന്റെ പ്രകാശമാക്കും. 🌟
വിശുദ്ധവാരത്തിന്റെ ഓരോ ദിനവും കടന്നുപോകുമ്പോൾ കുരിശിന്റെ നിഴൽ കൂടുതൽ വ്യക്തമാകുന്നു. ഇന്നത്തെ (മാർച്ച് 31, 2026) പരിശുദ്ധകുർബാനയിലെ തിരുവചനവായനകൾ  ദൈവവിളിയുടെ മഹത്വവും എന്നാൽ ആ വഴിയിലുണ്ടാകാവുന്ന ഒറ്റിക്കൊടുക്കലുകളുടെയും തള്ളിപ്പറച്ചിലുകളുടെയും വേദനയും നമുക്കു മുമ്പിൽ തുറന്നുകാട്ടുന്നു. ഏശയ്യാപ്രവാചകന്റെ പുസ്തകത്തിൽ (49:1-6), അമ്മയുടെ ഉദരത്തിൽവച്ചുതന്നെ ദൈവം തന്റെ ദാസനെ വിളിക്കുന്നതായി നാം വായിക്കുന്നു. "ഞാൻ നിന്നെ ലോകത്തിൻ്റെ പ്രകാശമായി  നൽകും" എന്ന ദൈവത്തിന്റെ വാഗ്ദാനം ഓരോ വിശ്വാസിക്കും പ്രത്യാശ നൽകുന്നതാണ്. ലോകത്തിന്റെ അന്ധകാരത്തിൽ ഇടറാതെ നടക്കാൻ കർത്താവ് നമ്മളെ പ്രകാശമായി മാറ്റുന്നു. ​എങ്കിലും ഇന്നത്തെ സുവിശേഷത്തിൽ (യോഹന്നാൻ 13:21-33, 36-38) നമ്മൾ കാണുന്നത് ഹൃദയഭേദകമായ ഒരു നിമിഷമാണ്. തന്റെ പ്രിയ ശിഷ്യന്മാരിലൊരാളായ യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നും പാറയായ പത്രോസ് തന്നെ തള്ളിപ്പറയുമെന്നും യേശു മുൻകൂട്ടിപ്പറയുന്നു. ഈ മനോവേദനയ്ക്കിടയിലും തന്റെ പിതാവേല്പിച്ച ദൗത്യത്തിൽനിന്ന് യേശു പിന്മാറുന്നില്ല. ലോകത്തിന്റെ രക്ഷയ്ക്കായി പ്രകാശമായിമാറാൻ സ്വയം ശൂന്യനാകുന്ന ക്രിസ്തുവിനെയാണ് ഇവിടെ നാം കാണുന്നത്. ഇത്തരം അവസ്ഥകളിലൂടെ നമുക്കും കടന്നുപോകേണ്ടതായിവന്നേക്കാം. സങ്കീർത്തകൻ പാടിയതുപോലെ, ആ നിമിഷങ്ങളിൽ നമുക്ക് ഏറ്റുപറയാം. "എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും." (സങ്കീർത്തനം 71:24a). പത്രോസിന്റെ വീഴ്ചയും യൂദാസിന്റെ ചതിയും നമ്മുടെ സ്വന്തം ബലഹീനതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾകൂടെയാണ്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം  ഇപ്രകാരം പഠിപ്പിക്കുന്നു: "ഈ ജനത്തിന്റെ ദൗത്യം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാക്കുകയെന്നതാണ്. ഈ ജനം “മനുഷ്യവംശത്തിനു മുഴുവനും ഐക്യത പ്രത്യാശയുടെയും രക്‌ഷയുടെയും ഏററവും സുനിശ്ച‌ിതമായ വിത്താണ്. അവസാനമായി, ഇതിന്റെ ഭാഗധേയം ദൈവരാജ്യമാണ് - ഭൂമിയിൽ ദൈവംതന്നെ തുടങ്ങിയതും കാലത്തിൻ്റെ തികവിൽ അവിടുന്ന് പൂർണ്ണതയിലേക്ക് എത്തിക്കുന്നതുവരെ ഇനിയും വിസ്തൃതമാകേണ്ടതുമായ ദൈവരാജ്യം." (CCC 782). 
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു: "പ്രകാശത്തിന്റെ മക്കളായി ജീവിക്കുകയെന്നാൽ പരാജയങ്ങളിലും വീഴ്ചകളിലും തളരാതെ ക്രിസ്തുവിന്റെ കരുണയിലേക്കു തിരികെവരികയെന്നാണ്." പത്രോസിനെപ്പോലെ വീണുപോകുമ്പോൾ അനുതാപത്തോടെ മടങ്ങിവരാൻ പാപ്പാ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. "ദൈവം നിന്നെ പ്രകാശമായി സൃഷ്ടിച്ചു, ആ പ്രകാശം അണഞ്ഞുപോകാതിരിക്കാൻ നീ അവിടുത്തെ സ്നേഹത്തിൽ വസിക്കണം." എന്ന് വിശുദ്ധഅഗസ്റ്റിനും നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. ഏറ്റവും വലിയ പാപിയിലും ദൈവത്തിന്റെ കരുണ പ്രകാശമായി ഉദിക്കാൻ കാത്തിരിക്കുകയാണെന്ന്, വിശുദ്ധമരിയ ഫൗസ്റ്റീനയ്ക്ക് ഈശോ വെളിപ്പെടുത്തി. അവിടുത്തെ കരുണയുടെ കിരണങ്ങൾ സ്വീകരിച്ച്, ലോകത്തിന്റെ പ്രകാശമായി മാറാൻ നമുക്കും പരിശ്രമിക്കാം
നമ്മുടെ ജീവിതത്തിലെ വീഴ്ചകളെക്കുറിച്ച് - പ്രധാനമായും ദൈവത്തെ തള്ളിപ്പറയുന്ന നിമിഷങ്ങളെയും ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ അവിശ്വസ്തകളെക്കുറിച്ചും ആത്മശോധന ചെയ്യാനും തിരുത്തേണ്ടവ തിരുത്താനും നമുക്കു പരിശ്രമിക്കാം. പത്രോസിനെപ്പോലെ അനുതാപത്തോടെ ദൈവത്തിലേക്കു മടങ്ങാനാഗ്രഹിച്ചുകൊണ്ട് ഒരു 'മനസ്താപപ്രകരണം' ഭക്തിപൂർവ്വം ചൊല്ലാം.
പ്രാർത്ഥന:
ലോകത്തിന്റെ പ്രകാശമായ കർത്താവേ, എന്റെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റണമേ. പ്രതികൂലസാഹചര്യങ്ങളിൽ അങ്ങയെ തള്ളിപ്പറയാതെ, അങ്ങയോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിൽക്കാൻ എനിക്കു കൃപ നൽകണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏
​#Lent2026 #HolyWeek #TuesdayOfHolyWeek #NombuChintha #LightOfTheWorld #CatholicFaith #MalayalamReflection #StJohnPaulII #DivineMercy #FaithJourney #PassionOfChrist

No comments:

Post a Comment