❤️ വലിയ ബുധൻ ❤️
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ.
37-ാം ദിവസം.
ചിന്താവിഷയം:
✝️മനുഷ്യകുലത്തിന്റെ നിത്യരക്ഷയ്ക്കുള്ള ബലിയർപ്പണത്തിനായൊരുങ്ങുന്ന രക്ഷകൻ ✝️
വിശുദ്ധവാരത്തിന്റെ മദ്ധ്യത്തിലേയ്ക്കു നമ്മളെത്തുമ്പോൾ, രക്ഷാകരമായ ആ ബലിയർപ്പണത്തിനു മുന്നോടിയായുള്ള നിർണ്ണായകനിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പാപംമൂലം നിത്യമരണത്തിന് അർഹരായ നമ്മളെ നിത്യജീവനിലേക്കു ചേർക്കാൻ, സ്വയം ബലിയായിത്തീരാൻ ഈശോ ഒരുങ്ങുന്നത് കഠിനമായ പ്രാർത്ഥനയിലൂടെയും പിതാവിന്റെ ഹിതത്തോടുള്ള പരിപൂർണ്ണവിധേയത്വത്തിലൂടെയുമാണ്. ആ ബലിയുടെ യോഗ്യതകൾ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കാനായി നമുക്കും പ്രാർത്ഥിച്ചൊരുങ്ങാം.
ഇന്നത്തെ (1 ഏപ്രിൽ 2026) പരിശുദ്ധകുർബാനയിലെ തിരുവചനവായനകൾ രക്ഷകന്റെ സഹനത്തെയും ദൈവത്തിലുള്ള അചഞ്ചലമായ ശരണത്തെയും വെളിപ്പെടുത്തുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ (50:4-9a), പീഡകർക്കു തന്റെ മുതുകും താടിയും വിട്ടുകൊടുക്കുമ്പോഴും ദൈവത്തിൽ ആശ്രയിക്കുന്നതിൽനിന്നു പിന്തിരിയാത്ത സഹനദാസനെ നമ്മൾ കാണുന്നു. "ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നു. ആരെന്നെ കുറ്റം വിധിക്കും?" എന്ന വചനം ക്രിസ്തുവിന്റെ ആത്മവിശ്വാസമാണ്. സങ്കീർത്തകനോടൊപ്പം അവിടുന്നു പ്രാർത്ഥിക്കുന്നു: "കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു,
ദൈവമേ, കരുണാസമ്പന്നനായ അങ്ങേയ്ക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്കുത്തരമരുളണമേ!"
(സങ്കീര്‍ത്തനങ്ങള്‍ 69 : 13). എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ (26:14-25), മുപ്പതു വെള്ളിക്കാശിനവേണ്ടി തന്റെ ഗുരുവിനെ ഒറ്റിക്കൊടുക്കാൻ ഉടമ്പടിചെയ്യുന്ന യൂദാസിനെ നാം കാണുന്നു. സ്നേഹത്തിന്റെ വിരുന്നിനിടയിലും വഞ്ചനയുടെ കറുത്ത നിഴൽ വീഴുമ്പോളും തന്റെ ബലിയിലൂടെ ലോകത്തെ വീണ്ടെടുക്കാൻ ക്രിസ്തു സ്വയം സമർപ്പിക്കുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ക്രിസ്തുവിന്റെ ബലിയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ ബലി സവിശേഷമാണ്; അത് എല്ലാ പാപങ്ങൾക്കും പരിഹാരമുണ്ടാക്കി. പിതാവായ ദൈവത്തോടുള്ള സ്നേഹപൂർണ്ണമായ അനുസരണത്താലാണ്, യേശു ഈ ബലി പൂർത്തിയാക്കിയത്" (CCC 613-614- സംഗ്രഹം). നമ്മുടെ രക്ഷയ്ക്കായി ക്രിസ്തു നൽകിയ ഈ വലിയ വിലയ്ക്കു നാം പ്രത്യുത്തരം നല്കേണ്ടത്, ശരിയായ അനുതാപത്തോടെ അവിടുന്നു നല്കിയ രക്ഷ സ്വന്തമാക്കിക്കൊണ്ടാണ്.
"കുരിശ് എന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്." എന്ന് വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു. പീഡാനുഭവങ്ങളുടെ ഈ നാളുകളിൽ ക്രിസ്തുവിന്റെ സ്നേഹാഗ്നിയിൽ നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനുള്ള പാപ്പയുടെ ആഹ്വാനം ഇന്നും പ്രസക്തമാണ്. വിശുദ്ധമരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ എഴുതിയതുപോലെ, ഈശോയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കുന്നത് ആത്മാവിന് വലിയ കൃപകൾ നൽകുമെന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം. യൂദാസിനെപ്പോലെ ലൗകികലാഭങ്ങൾക്കുവേണ്ടി കർത്താവിനെ തള്ളിപ്പറയാതെ, വിശ്വസ്തതയോടെ കുരിശിന്റെ ചുവട്ടിൽ നിൽക്കാൻ നമുക്കു ശ്രമിക്കാം.
നമ്മുടെ ജീവിതത്തിലെ ദൈവസ്നേഹത്തിൻ്റെ ഒഴുക്കിനു തടസ്സമാകുന്ന വിധത്തിൽ, സ്വാർത്ഥതാല്പര്യങ്ങളുടെ വെള്ളിക്കാശുകൾ നമ്മൾ സ്വീകരിക്കുന്നുണ്ടോയെന്ന് അനുദിനം നമുക്ക് ആത്മശോധന ചെയ്യാം. അറിഞ്ഞോ അറിയാതെയോ ദൈവത്തെ ഒറ്റിക്കൊടുത്ത നിമിഷങ്ങൾക്കു മാപ്പിരന്നുകൊണ്ട് ഒരു 'മനസ്താപപ്രകരണം' ചൊല്ലി പ്രാർത്ഥിക്കാം.
പ്രാർത്ഥന
ബലിയായിത്തീർന്ന കർത്താവേ, അങ്ങയുടെ പീഡാനുഭവങ്ങളിലൂടെയും മരണത്തിലൂടെയും ഞങ്ങൾക്കു നിത്യജീവൻ നൽകിയതിനു നന്ദി പറയുന്നു. ലോകത്തിന്റെ പ്രലോഭനങ്ങളിൽ വീഴാതെ അങ്ങയോടു വിശ്വസ്തത പുലർത്താൻ എന്നെ സഹായിക്കണമേ. ആമേൻ.
✝️🙏
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment